പുതിയ ഭരണഘടന സംബന്ധിച്ച് ജനഹിത പരിശോധന നടത്താനൊരുങ്ങി ചിലെ

പുതിയ ഭരണഘടന സംബന്ധിച്ച് ജനഹിത പരിശോധന നടത്താനുള്ള തീരുമാനവുമായി ചിലെ സർക്കാർ. 2020 ഏപ്രിലിൽ ജനഹിത പരിശോധന നടത്താനാണ് സർക്കാരിന്റെ തീരുമാനം. ഭരണഘടന ഭേദഗതിയുൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് തുടരുന്ന ജനകീയ പ്രക്ഷോഭം ഒരു മാസം പിന്നിലിടുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ തീരുമാനം.
പുതിയ ഭരണഘടന സംബന്ധിച്ച് ജനഹിത പരിശോധന നടത്താനുള്ള തീരുമാനത്തോടെ സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നിനാണ് പരിഹാരമാകുന്നത്. പുതിയ ഭരണഘടന കൊണ്ടുവരുന്നത് സംബന്ധിച്ച് 2020 ഏപ്രിലിൽ ജനഹിതപരിശോധന നടത്തുമെന്ന് ചിലി സർക്കാർ അറിയിച്ചു. ഭരണഘടന ഭേദഗതിയുൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധക്കാർ തുടരുന്ന ജനകീയ പ്രക്ഷോഭം ഒരു മാസം പിന്നിലിടുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ തീരുമാനം. ചിലെയുടെ ചരിത്രപരമായ അവകാശം എന്നാണ് സെനറ്റ് പ്രസിഡന്റ് ജെയിം ക്വിന്റാന ജനഹിത പരിശോധന നടത്താനുള്ള തീരുമാനത്തെക്കുറിച്ച് പ്രതികരിച്ചത്. സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധക്കാരും ആഹ്ലാദം രേഖപ്പെടുത്തി.
1980 മുതൽ അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യകാലത്തെ ഭരണഘടനയാണ് ചിലെ പിന്തുടരുന്നത്. ഇതിനു ശേഷം പലതവണ ഭരണഘടനയിൽ ഭേദഗതി നടന്നിട്ടുണ്ടെങ്കിലും വിദ്യാഭ്യാസം, ആരോഗ്യം എന്നിവ സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രഖ്യാപനങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. ഇവയെല്ലാമുൾപ്പെടുന്ന പുതിയ ഭരണഘടനയാണ് ഇപ്പോൾ സമരക്കാരുടെ ആവശ്യം. പുതിയ ഭരണഘടനയുടെ ആവശ്യകത, നിർമാണം എന്നിങ്ങനെയുള്ള അഭിപ്രായങ്ങൾ ജനഹിത പരിശോധനയിൽ ആരായും.
മെട്രോ ടിക്കറ്റ് നിരക്ക് സർക്കാർ വർധിപ്പിച്ചതിനെതിരെ ഒക്ടോബർ ആറിനാണ് ചിലെയിൽ ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. വിദ്യാർത്ഥികൾ ആരംഭിച്ച പ്രതിഷേധം പിന്നീട് ജനം ഏറ്റെടുക്കുകയായിരുന്നു. ടിക്കറ്റ് നിരക്ക് കുറക്കാൻ സർക്കാർ തയാറായെങ്കിലും രാജ്യത്തെ അസമത്വം അവസാനിപ്പിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു സമരക്കാർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here