പിൻസീറ്റ് ഹെൽമറ്റ്; ജനങ്ങളെ വേട്ടയാടില്ലെന്ന് ഗതാഗത മന്ത്രി

ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ ഹൈക്കോടതി ഉത്തരവിൻ്റെ പേരിൽ ജനങ്ങളെ വേട്ടയാടില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. എതേ സമയം, ഉത്തരവ് വേഗം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബോധവത്കരണത്തിലൂടെ നിയമം നടപ്പാക്കാൻ ശ്രമിക്കുമെന്നും ലംഘിക്കുന്നവർക്ക് നൽകേണ്ട പിഴ ശിക്ഷയുടെ കാര്യം കൂടിയാലോചനകൾക്ക് ശേഷം മാത്രമേ തീരുമാനിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസംബർ ഒന്നു മുതൽ നാല് വയസിന് മുകളിലുള്ള എല്ലാവർക്കും ഹെൽമെറ്റ് നിർബന്ധമാണെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
കേന്ദ്ര നിയമത്തിന് അനുസൃതമായ പുതിയ സർക്കുലർ തയ്യാറാക്കുകയാണെന്നും ഇത് ഉടൻ വിജ്ഞാപനം ചെയ്യുമെന്നും സർക്കാർ അറിയിച്ചു. ഇത് മാധ്യമങ്ങളിലും സിനിമാ തിയേറ്ററുകളിലും പരസ്യപ്പെടുത്തണമെന്നു കോടതി പറഞ്ഞു.
ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന നാല് വയസിന് മുകളിലുള്ള എല്ലാവർക്കും ഹെൽമെറ്റ് നിർബന്ധമാണെന്ന കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ പുതിയ ഭേദഗതി ഓഗസ്റ്റ് ഒമ്പത് മുതൽ പ്രാബല്യത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here