പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം; നാട്ടുകാർ സ്റ്റാഫ് റൂം അടിച്ചു തകർത്തു

സുൽത്താൻ ബത്തേരിയിലെ ഗവ. സർജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ക്ലാസ് മുറിയിൽ വച്ച് പാമ്പു കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ജനരോഷം. സ്റ്റാഫ് റൂം പൂട്ടി അകത്തിരുന്ന അധ്യാപകർക്ക് നേരെ ഒരു സംഘം നാട്ടുകാർ കയ്യേറ്റത്തിന് ശ്രമിച്ചു. സ്റ്റാഫ് റൂമിന്റെ വാതിൽപൂട്ട് തകർത്ത് നാട്ടുകാർ അകത്തു കയറി.
സ്റ്റാഫ് റൂമിനുള്ളിൽ പ്രധാനാധ്യാപകനും മറ്റ് മൂന്ന് അധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. അനാസ്ഥ കാണിച്ചെന്ന് ആരോപണമുയർന്ന അധ്യാപകൻ മുറിയിൽ ഉണ്ടായിരുന്നില്ല. പ്രതിഷേധിച്ച നാട്ടുകാരെ പൊലീസ് എത്തിയാണ് നിയന്ത്രിച്ചത്.
അതേസമയം, സംഭവത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഷാജിലിനെ സസ്‌പെൻഡ് ചെയ്തു. മറ്റ് അധ്യാപകർക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ മെമ്മോ നൽകി. വിദ്യാഭ്യാസ മന്ത്രി ഡിപിഐയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് സംഘം ഡിഎംഒയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്ന് കളക്ടർ അദീല അബ്ദുള്ള പറഞ്ഞു.
ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഷഹ്‌ല ഷെറിന് ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിയേറ്റത്. കാലിൽ ആണി തറച്ചതാണെന്ന് കരുതി വിദ്യാർത്ഥിക്ക് വേണ്ട സമയത്ത് ചികിത്സ നൽകാൻ അധ്യാപകർ തയ്യാറായില്ല. കുട്ടിയുടെ പിതാവ് എത്തി ആശുപത്രിയിൽ കൊണ്ടുപോകുമെന്ന നിലപാടാണ് അധ്യാപകർ സ്വീകരിച്ചത്. കുട്ടിയുടെ പിതാവെത്തി ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. ചികിത്സാ സൗകര്യങ്ങൾ പരിമിതമായിരുന്നതിനാൽ താലൂക്ക് ആശുപത്രിൽ എത്തിച്ചു. അവിടെ വച്ച് കുട്ടി ഛർദ്ദിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തുന്നതിന് മുൻപ് കുട്ടി മരിച്ചിരുന്നു.
Story highlights- Wayanad, snake bite, shahla sherin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here