അത്താണി കൊലപാതകം; മൂന്ന് പ്രതികളും കീഴടങ്ങിയതായി സൂചന

അത്താണി കൊലപാതക കേസിലെ മൂന്ന് പ്രതികളും കീഴടങ്ങിയതായി സൂചന. അങ്കമാലി സിഐ ഓഫീസിലെത്തി കിഴടങ്ങിയ പ്രതികളെ പൊലീസ് രഹസ്യ സങ്കേതത്തിൽ ചോദ്യം ചെയ്യുന്നതായും വിവരം. എന്നാൽ പ്രതികൾ കീഴടങ്ങിയെന്ന വാർത്ത നിഷേധിച്ച് പൊലീസും രംഗത്തെത്തി.
നെടുമ്പാശേരി അത്താണിയിൽ നടുറോഡിൽ കൊലപാതകം നടത്തിയ കേസിൽ പിടിയിലാകാനുള്ള വിനു, ലാൽ കിച്ചു, ഗ്രിൻന്റെഷ് എന്നിവർ കീഴടങ്ങിയതായാണ് സൂചന. ഉച്ചയോടെ അങ്കമാലി സിഐ ഓഫീസിൽ എത്തിയാണ് പ്രതികൾ കീഴടങ്ങിയത്. കേസിലെ മുഖ്യപ്രതികളായത് കൊണ്ട് തന്നെ ഇവരെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്യുന്നതായാണ് വിവരം. എന്നാൽ അന്വേഷണ സംഘം പ്രതികൾ കീഴടങ്ങി എന്ന വാർത്ത നിഷേധിച്ചു. മാത്രമല്ല പ്രതികളെ പിടികൂടാൻ തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങിൽ പൊലീസ് സംഘം പരിശോധന നടത്തുന്നതായും അറിയിച്ചു.
ഇതിനിടെ പ്രതികൾ ഒളിവിൽ കഴിഞ്ഞത് കോയമ്പത്തൂരിലാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. മുഖ്യപ്രതി വിനുവിന് കോയമ്പത്തൂരിലെ ഗൂണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഈ സംഘങ്ങളുടെ സഹായത്തോടേയാണ് പ്രതികൾ ഒളിവിൽ കഴിഞ്ഞത്. കേസിൽ ഗൂഡാലോചന നടത്തിയ 6 പേർ നേരത്തെ പിടിയിലായിരുന്നു. അതേസമയം അത്താണിയൽ ഇനിയും ഗൂണ്ടാ സംഘങ്ങൾ ഏറ്റുമുട്ടാൻ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം നൽകിയിരിക്കുന്ന റിപ്പോർട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here