മദ്യപാനത്തിനിടെ മൊബൈൽ ഫോൺ കാണാതായി; മോഷണം ആരോപിച്ച് അച്ഛന്റെ സുഹൃത്തുക്കൾ 14കാരനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ചു
മോഷണം ആരോപിച്ച് 14കാരനെ അച്ഛൻ്റെ സുഹൃത്തുക്കൾ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് കയ്യും കാലും ഒടിച്ചു. ആനയറ ഊളൻകുഴി രാജന്റെ മകൻ നീരജിനെയാണ് ഇവർ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ, കണ്ണമ്മൂല പുത്തൻപാലം വയൽ നികത്തിയ വീട്ടിൽ ആർ അരുൺ (33), കൊല്ലൂർ തോട്ടുവരമ്പ് വീട്ടിൽ ബി രാജേഷ് (34) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
നീരജിൻ്റെ അച്ഛൻ്റെ സുഹൃത്തുക്കളായ പ്രതികൾ കഴിഞ്ഞ ദിവസം വീടിനു സമീപത്തിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടെ പ്രതികളിൽ ഒരാളുടെ മൊബൈൽ ഫോൺ കാണാതായി. ഈ മൊബൈൽ ഫോൺ എടുത്തത് നീരജ് ആണെന്നായിരുന്നു പ്രതികളുടെ നിഗമനം. ഇതേത്തുടർന്നായിരുന്നു ആക്രമണം.
ഈ മാസം 22ന് രാത്രി 11 മണിക്കാണ് സംഭവം. മാതാപിതാക്കൾ വേർപെട്ട് കഴിയുന്നതിനാൽ കുട്ടി മിക്കപ്പോഴും വീട്ടിൽ ഒറ്റക്കായിരിക്കും. ഇത് മുതലെടുത്താണ് കുട്ടിയെ ഇവർ തട്ടിക്കൊണ്ടു പോയത്. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് പിൻവാതിൽ പൊളിച്ചാണ് പ്രതികൾ അകത്തു കടന്നത്. ശബ്ദം കേട്ടുണർന്ന കുട്ടിയെ ഇവർ ചെകിട്ടത്ത് അടിച്ചു വീഴ്ത്തി. നീരജിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ പ്രതികൾ കുട്ടിയെ ബൈക്കിൽ കയറ്റി ചാക്ക ബൈപ്പാസിന് സമീപമുള്ള കാടുപിടിച്ചുകിടക്കുന്ന സ്ഥലത്ത് എത്തിച്ചു. തുടർന്നായിരുന്നു മർദ്ദനം. സമീപത്ത് ആരുമില്ലാത്തതിനാൽ നീരജിൻ്റെ നിലവിളി ആരും കേട്ടില്ല.
തടി കൊണ്ടായിരുന്നു മർദ്ദനം. അരുണിൻ്റെ തലക്കുള്ള അടി തടയാൻ ഇടതു കൈ ഉയർത്തി. അടി കൊണ്ട് കൈ ഒടിഞ്ഞു തൂങ്ങി. മർദ്ദനം തുടർന്ന പ്രതികൾ നീരജിൻ്റെ വലതു കാലും അടിച്ചൊടിച്ചു. വയറ്റിലും കഴുത്തിലും ഉൾപ്പെടെ അരമണിക്കൂർ നേരം നിർത്താതെ മർദ്ദിച്ചതിനു ശേഷം അവശനായ നീരജിനെ പ്രതികൾ വീടിന് മുന്നിൽകൊണ്ട് വന്ന് ഇറക്കിവിട്ടു. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് കണ്ട പരിസര വാസികൾ പൊലീസിനെ വിവരമറിയിച്ഛു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ പ്രതികളെ ആനയറക്ക് സമീപം വെച്ച് പിടികൂടുകയായിരുന്നു.ആ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here