മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: വാദം പൂര്‍ത്തിയായി; ഹര്‍ജികളില്‍ വിധി നാളെ

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ വാദം കേള്‍ക്കല്‍ സുപ്രിംകോടതി പൂര്‍ത്തിയാക്കി. നാളെ രാവിലെ 10.30 ന് അന്തിമ തീരുമാനം അറിയിക്കും. വിശ്വാസ വോട്ടെടുപ്പ് എന്ന വാദത്തിലേക്കാണ് കോണ്‍ഗ്രസിനും എന്‍സിപിക്കും ശിവസേനയ്ക്കും വേണ്ടി ഹാജരായ അഭിഭാഷകര്‍ കേന്ദ്രീകരിച്ചത്. വിശ്വാസവോട്ടിന് 14 ദിവസത്തെ സമയം വേണമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യപ്പെട്ടു.
24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പില്ല എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി. എംഎല്‍എമാരെ കൂടെ നിര്‍ത്തുന്ന കാര്യത്തിലാണ് ഇനി പാര്‍ട്ടികള്‍ക്ക് പ്രധാന വെല്ലുവിളി. അതേസമയം മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ നിയമസഭ വിളിച്ചുചേര്‍ക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയാണ്.
മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടിന് തയാറാണെന്ന് ബിജെപിക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തകി കോടതിയെ അറിയിച്ചിരുന്നു. ഭരണഘടനാവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. പിന്തുണക്കത്തുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആധാരമായ കത്തുകള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിക്ക് കൈമാറി. 170 പേരുടെ പിന്തുണയുള്ളതുകൊണ്ടാണ് ഫഡ്നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതെന്ന് തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
ത്രികക്ഷി സഖ്യത്തിന് 154 പേരുടെ പിന്തുണയുണ്ടെന്ന് കപില്‍ സിബല്‍ സുപ്രിംകോടതിയെ അറിയിച്ചു. അജിത് പവാര്‍ എന്‍സിപി പദവികളില്‍ ഇല്ലെന്നും അദ്ദേഹം സുപ്രിംകോടതിയെ അറിയിച്ചു. ഗവര്‍ണറുടെ നടപടികളില്‍ ഇടപെടില്ലെന്ന് കോടതി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here