മഞ്ചിക്കണ്ടി ഏറ്റുമുട്ടൽ: കൊല്ലപ്പെട്ട മാവോയിസ്റ്റ് ശ്രീനിവാസന്റെ മൃതദേഹം തിരിച്ചറിഞ്ഞു
മഞ്ചിക്കണ്ടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് ശ്രീനിവാസന്റെ മൃതദേഹം തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ബന്ധുക്കൾ തൃശൂർ മെഡിക്കൽ കോളേജിൽ എത്തി മൃതദേഹം ഏറ്റുവാങ്ങി.
കൊല്ലപ്പെട്ട ആളുകളില്‍ അരവിന്ദ് എന്ന പേരില്‍ തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന തമിഴ്‌നാട് സ്വദേശി ശ്രീനിവാസന്റെ മൃതദേഹമാണ് ബന്ധുക്കൾ ഏറ്റുവാങ്ങിയത്. സഹോദരന്മാരുടെ രക്തസാമ്പിൾ എടുത്ത് ഡിഎൻഎ പരിശോധന നടത്തിയാണ് മൃതദേഹം ശ്രീനിവസന്റേതാണെന്ന് ഉറപ്പിച്ചത്.
Read Also: മഞ്ചിക്കണ്ടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വനിത മാവോയിസ്റ്റിന്റെ മൃതദേഹം സംസ്‌കരിച്ചു
രാവിലെ തൃശൂർ മെഡിക്കൽ കോളേജിൽ എത്തിയ ശ്രീനിവാസന്റെ ബന്ധുക്കൾക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പൊലീസ് മൃതദേഹം വിട്ടു നൽകി. കനത്ത സുരക്ഷാ സന്നാഹത്തോടെയാണ് മൃതദേഹം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയത്. മാവോയിസ്റ്റ് അനുകൂല സംഘടനകളെ ഒന്നും അറിയിക്കാതെ അതീവ രഹസ്യമായി ആയിരുന്നു പൊലീസ് നീക്കം.
നേരത്തെ മണിവാസകം, കാർത്തി എന്നിവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങിയിരുന്നു. തിരിച്ചറിയാൻ സാധിക്കാതെ പോയ വനിതാ മാവോയിസ്റ്റിന്റെ മൃതദേഹം പൊലീസ് സംസ്‌കരിക്കുകയും ചെയ്തിരുന്നു.
manjikandi maoist attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here