ഹോങ്കോങിലെ ജനകീയ പ്രക്ഷോഭകർക്ക് പിന്തുണ പ്രഖ്യാപിച്ച് ട്രംപ്
ഹോങ്കോങിലെ ജനകീയ പ്രക്ഷോഭകർക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കിയ നിയമങ്ങളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു. ചൈനയോടും പ്രസിഡന്റ് ഷി ജിൻ പിംഗിനോടും, ഒപ്പം ഹോങ്കോങ് ജനതയോടുമുള്ള ആദരവുകൊണ്ടാണ് നിയമങ്ങളിൽ താൻ ഒപ്പുവെച്ചതെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു.
ഹോങ്കോങിലെ ജനകീയ പ്രക്ഷോഭകർക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കിയ 2 നിയമങ്ങളിലാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചത്. ഒന്നിനെതിരെ 417 വോട്ടുകൾക്കായിരുന്നു നേരത്തെ അമേരിക്കൻ ജനപ്രതിനിധി സഭ ‘ഹോങ്കോങ് ഹ്യൂമൻ റൈറ്റ്‌സ് ആന്റ് ഡെമോക്രസി’ എന്ന നിയമം പാസാക്കിയത്. ഹോങ്കോങിന് നിലവിൽ അമേരിക്ക അനുവദിച്ച പ്രത്യേക വ്യാപാര പരിഗണന എല്ലാ വർഷവും പുനപരിശോധനക്ക് വിധേയമാക്കണം എന്നതാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ. ഹോങ്കോങിന് ചൈന അനുവദിക്കുന്ന പരമാധികാരത്തിന് അനുസരിച്ച് വ്യാപാര പരിഗണനയിൽ മാറ്റങ്ങൾ വരുത്താനും നിയമം അനുശാസിക്കുന്നുണ്ട്. ഹോങ്കോങിലെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഉത്തരവാദികളാവുന്നവർക്കെതിരെ ഉപരോധം ഏർപ്പെടുത്താനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
ഹോങ്കോങ് പൊലീസ് സുരക്ഷാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ചില സൈനികോപകരണങ്ങളുടെ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്നതാണ് ജനപ്രതിനിധി സഭ പാസാക്കിയ രണ്ടാമത്തെ നിയമം. അതേസമയം, ഹോങ്കോങിൽ നിലവിൽ തുടരുന്ന സംഘർഷങ്ങളെ പ്രോൽസാഹിപ്പിക്കുന്നതാണ് അമേരിക്കയുടെ നടപടിയെന്ന് ചൈന ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here