കാർ നിർമാതാക്കളായ മെഴ്സിഡസ് ബെൻസ് പതിനായിരം തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നു

ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡസ് ബെൻസ് പതിനായിരം തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നു. ഇലക്ട്രോണിക് കാർ നിർമാണത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ആഗോളതലത്തിൽ ഇത്ര അധികം തൊഴിലാളികളെ പിരിച്ചുവിടുന്നതെന്നാണ് ബെൻസിന്റെ മാതൃകമ്പനിയായ ഡെയിംലറുടെ വിശദീകരണം.
ഡെയിംലർ എച്ച്ആർ മേധാവി വിൽഫ്രെയിഡ് പോർത്താണ് പതിനായിരം തൊഴിലാളികളെ പിരിച്ചുവിട്ടാൻ ഒരുങ്ങുന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്. കാർ വ്യവസായം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റത്തിലൂടെയാണ് കടന്നുപോവുന്നത്. ഇലക്ട്രോണിക് സാങ്കേതിക വിദ്യയിലേക്ക് മാറുന്നതിന് കമ്പനിക്ക് വൻ നിക്ഷേപം കണ്ടെത്തണം. ഇതിനായി 2022 ഓടെ ജീവനക്കാരുടെ ചെലവിൽ പതിനൊന്നായിരം കോടി രൂപയുടെ കുറവ് വരുത്താനാണ് തീരുമാനം.
മാനേജ്‌മെന്റ് നിയമനങ്ങളിൽ 10 ശതമാനത്തിന്റെ കുറവ് കൊണ്ടുവരാനും കമ്പനി തീരുമാനിച്ചിട്ടുണ്ടെന്ന് വിൽഫ്രെയിഡ് പോർത്ത് അറിയിച്ചു. 17 രാജ്യങ്ങളിലായി മൂന്ന് ലക്ഷം തൊഴിലാളികളാണ് മെഴ്സിഡസ് ബെൻസിനായി ജോലി ചെയ്യുന്നത്. ആഡംബര കാർ നിർമാണ രംഗത്തെ വമ്പൻമാരായ ഔഡിയും കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ 9,500 ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here