ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്കും ഇന്ന് മുതൽ ഹെൽമറ്റ് നിർബന്ധം

ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഇന്ന് മുതൽ ഹെൽമറ്റ് നിർബന്ധം. നാല് വയസിന് മുകളിലുള്ള കുട്ടികൾ ഉൾപ്പെടെയുള്ള പിൻസീറ്റ് യാത്രക്കാരും ഹെൽമെറ്റ് ധരിക്കണമെന്നാണ് നിബന്ധന. നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കാൻ പരിശോധന കർശനമാക്കാൻ ഗതാഗതവകുപ്പും പൊലീസും തീരുമാനിച്ചു.
കുട്ടികൾ ഉൾപ്പെടെ പിറകിലിരിക്കുന്ന ഇരുചക്ര വാഹന യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കി രണ്ടാഴ്ച മുമ്പാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. എന്നാൽ ഇത് പെട്ടെന്ന് നിർബന്ധമാക്കുന്നതിന് പകരം ബോധവൽക്കരണത്തിന് ശേഷം നിർബന്ധമാക്കാനായിരുന്നു സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ബോധവൽക്കരണം നടത്തിയശേഷമാണ് ഇന്ന് മുതൽ നിയമം കർശനമാക്കാൻ തീരുമാനിച്ചത്. ആദ്യദിവസമായ ഇന്ന് പിഴ ചുമത്തേണ്ടതില്ലെന്നാണ് തീരുമാനം. എന്നാൽ നിയമലംഘനം ആവർത്തിച്ചാൽ 500 രൂപ പിഴയും ആയിരം രൂപയും പിഴ ഈടാക്കും. സ്ഥിരമായി ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്താൽ ലൈസൻസ് റദ്ദാക്കുന്ന നടപടികൾ സ്വീകരിക്കും. നിയമലംഘനങ്ങൾ തടയാൻ 85 സ്‌ക്വാഡുകൾക്ക് പുറമെ കാമറ നിരീക്ഷണവും ശക്തമാക്കും. ഇതിനായി ഹൈവേകളിൽ 240 ഹൈ സ്പീഡ് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
റോഡിലുള്ള പരിശോധനയില്ലെങ്കിലും കാമറ വഴി നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കും. ഗുണമേന്മയില്ലാത്ത ഹെൽമറ്റ് ധരിക്കുന്നവർക്കും ചിൻസ്ട്രാപ്പ് ഇല്ലാതെ ഹെൽമറ്റ് ധരിക്കുന്നവർക്കെതിരേയും നടപടിയെടുക്കും. കടയ്ക്കൽ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വാഹനത്തെ പിന്തുടർന്ന് പരിശോധന നടത്തരുതെന്ന് ഡിജിപി പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്.
Story highlights- high court of kerala, helmet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here