Advertisement

തെലങ്കാനയിലെ വെറ്ററിനറി ഡോക്ടറുടെ കൊലപാതകം; പ്രതികളെ തല്ലിക്കൊല്ലണമെന്ന് ജയാ ബച്ചൻ

December 2, 2019
Google News 1 minute Read

തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് നടിയും സമാജ്‌വാദി പാർട്ടി എംപിയുമായ ജയാ ബച്ചൻ. പ്രതികളെ പൊതുജനങ്ങൾക്ക് വിട്ടു നൽകണമെന്നും ജനക്കൂട്ടം ശിക്ഷ നടപ്പാക്കുമെന്നും ജയാ ബച്ചൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു ജയാ ബച്ചൻ.

ഇത്തരം കുറ്റം ചെയ്യുന്നവരെ തല്ലിക്കൊല്ലണം. നീതി നടപ്പാകുമോ എന്ന കാര്യത്തിൽ സർക്കാർ കൃത്യമായ ഉത്തരം നൽകണം. നിർഭയ കേസിൽ ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും ജയാ ബച്ചൻ പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് എൻസിപി, ജെഡിയു, ആം ആദ്മി പാർട്ടികൾ ആവശ്യപ്പെട്ടു. സമൂഹം മുഴുവൻ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ഒരുമിക്കണമെന്ന് കോൺഗ്രസും വ്യക്തമാക്കി. കോൺഗ്രസ് എംപിമാർ പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ചു

ബുധനാഴ്ച രാത്രിയാണ് ബംഗളൂരു-ഹൈദരാബാദ് ദേശീയപാതയ്ക്ക് സമീപം രംഗറെഡ്ഡി ജില്ലയിൽ ഷംഷാബാദിലുള്ള ടോൾബൂത്തിന് സമീപം 26കാരിയായ വെറ്റനറി ഡോക്ടറെ നാലുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ലോറി ഡ്രൈവറായ മുഹമ്മദ് ആരിഫ്, ജൊല്ലു നവീൻ (ക്ലീനർ), ചെന്ന കേശവുലു (ക്ലീനർ), ജൊല്ലു ശിവ (ഡ്രൈവർ) എന്നിവരാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നത്.

സംഭവ ദിവസം വൈകുന്നേരം 6.15ന് ടോൾപ്ലാസയിൽ സ്‌കൂട്ടർ നിർത്തുന്നത് കണ്ട യുവതിയെ ലൈംഗീകമായി ആക്രമിക്കാൻ പദ്ധതിയിടുകയായിരുന്നു. ഇതേ തുടർന്ന് ഇവർ പെൺകുട്ടിയുടെ വാഹനം ആസൂത്രിതമായി പഞ്ചറാക്കി. രാത്രി ഒമ്പത് മണിയോടെ കല്ല് നിറച്ച് ട്രക്കുമായി എത്തിയ ആരിഫും ശിവയും എത്തി, കല്ലിറക്കുന്നത് വൈകിയതിനാൽ ഇവർ പെൺകുട്ടിക്കായി ടോൾ പ്ലാസയിൽ കാത്തു നിന്നു.

Read also: തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊന്നു കത്തിച്ചു; നാല് പേർ പിടിയിൽ

പെൺകുട്ടി എത്തിയപ്പോൾ ഇവർ വാഹനത്തിന്റെ ടയർ പഞ്ചറായ വിവരം പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തി സഹായ വാഗ്ദാനവും ചെയ്തു. വാഹനം ശരിയാക്കാൻ എന്ന വ്യാജേന കുറച്ചു ദൂരം മുന്നോട്ട് പോയ ശേഷം കടകൾ തുറന്നില്ലെന്ന് കള്ളം പറഞ്ഞു. ഈ സമയത്ത് പെൺകുട്ടി സഹോദരിയെ ഫോണിൽ വിളിച്ച വിവരം അറിയിച്ചു. സംഭാഷണം നിർത്തിയ ശേഷം പെൺകുട്ടിയെ പ്രതികൾ ആളൊഴിഞ്ഞ പ്രദേശത്തേക്ക് തള്ളിയിട്ട് ബലാൽസംഗം ചെയ്തു. ശേഷം 9.45 ഓടെ പ്രതികൾ പെൺകുട്ടിയുടെ ഫോൺ ഓഫ് ചെയ്തു.

10.20 ന് പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഇവർ മൃതദേഹം വാഹനത്തിനുള്ളിൽ സൂക്ഷിച്ചു. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഊരിമാറ്റിയ ശേഷം ഇവർ കടന്നുകളയുകയായിരുന്നു. രാത്രി ഏറെ വൈകി പെട്രോൾ അന്വേഷിച്ച് നടന്ന പ്രതികൾ 2.30ഓടെയാണ് മൃതദേഹം കത്തിക്കുന്നത്.

Story highlights- jaya bachchan, gang rape, telengana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here