വരാപ്പുഴ കസ്റ്റഡി മരണം; ക്രൈംബ്രാഞ്ച് ഉടൻ കുറ്റപത്രം സമർപ്പിക്കും

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസിൽ ക്രൈംബ്രാഞ്ച് ഉടൻ കുറ്റപത്രം സമർപ്പിക്കും. സിഐ ക്രിസ്പിൻ സാം, എസ്‌ഐ ദീപക് ഉൾപ്പടെ കേസിൽ ഒൻപത് പ്രതികളാണുള്ളത്. ഇവരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിൽ നിന്ന് അനുമതി ലഭിച്ചു. കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി അഡ്വ. പിജി മനുവിനെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു.
2018 ഏപ്രിൽ ഒമ്പതിനാണ് ക്രൂരമായ കസ്റ്റഡി മർദ്ദനത്തിനിരയായി വരാപ്പുഴ സ്വദേശി ശ്രീജിത്ത് കൊല്ലപ്പെട്ടത്. കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്ന് ഒരു വർഷം പിന്നിട്ടെങ്കിലും കുറ്റപത്രം സമർപ്പിക്കുന്നതിലെ കാലതാമസം വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. അതിനിടെ കഴിഞ്ഞ ആഴ്ച അഡ്വ. പിജി മനുവിനെ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചതോടെയാണ് കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കം ക്രൈംബ്രാഞ്ച് ഊർജിതമാക്കിയത്. ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോർജ് ചെറിയാൻ അറിയിച്ചു.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത റൂറൽ ടൈഗർ ഫോഴ്‌സിലെ സിഐ ക്രിസ്പിൻ സാം, എസ്‌ഐ ദീപക്, എഎസ്ഐ ജയാനന്ദൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സന്തോഷ് ബേബി, സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീരാജ്, സുനിൽകുമാർ , പി.പി സന്തോഷ്‌കുമാർ, ജിതിൻരാജ്, സുമേഷ് എന്നിവരാണ് കേസിലെ പ്രതികൾ. ഇവരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നല്കിയിട്ടുണ്ട്. പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരെല്ലാം സർവീസിൽ തിരിച്ചെത്തിയിരുന്നു. അതേസമയം ഗൂഢാലോചനയിൽ പങ്കുള്ളതായി ആരോപണം നേരിട്ട മുൻ റൂറൽ എസ്പി എവി ജോർജിനെതിരെ വകുപ്പുതല നടപടി എടുത്തെങ്കിലും പ്രതിപ്പട്ടികയിൽ നിന്ന് നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. ഇതോടെ കേസിലെ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
ഉന്നത രാഷ്ട്രീയ നേതാക്കൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ശ്രീജിത്തിന്റെ കുടുംബം ആരോപിച്ചിരുന്നു. വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാസുദേവന്റ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് ആലുവ റൂറൽ എസ്പിയായിരുന്ന എവി ജോർജിന്റെ പ്രത്യേക സ്‌ക്വാഡായ റൂറൽ ടൈഗർ ഫോഴ്സായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്.
വാഹനത്തിൽ കൊണ്ടുപോകുന്ന വഴി ജീപ്പിലിട്ടും തുടർന്ന് സ്റ്റേഷനിലും ശ്രീജിത്ത് ക്രൂരമർദനത്തിനിരയായി കൊല്ലപ്പെട്ടെന്നാണ് കേസ്. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാതെ പൊലീസിന്റെ മർദനം
തുടർന്നെന്നും ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുണ്ട്. പ്രതികളുടെ മൊബൈൽ ഫോൺ കോളുകളുമായി ബന്ധപ്പെട്ട ഫോറൻസിക് റിപ്പോർട്ടുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here