ഫാത്തിമാ ലത്തീഫിന്റെ മരണം വിശദമായി അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി
മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി ഫാത്തിമാ ലത്തീഫിന്റെ മരണം വിശദമായി അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഫാത്തിമയുടെ മരണം എന്തുകൊണ്ട് സിബിസിഐഡിയെക്കൊണ്ട് അന്വേഷിപ്പിച്ചില്ലെന്നും ഹൈക്കോടതി ചോദിച്ചു. സംഭവത്തിൽ തമിഴ്‌നാട് സർക്കാരിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചു.
ഫാത്തിമയുടെ മരണത്തിൽ വിദഗ്ദധ സമിതിയെ നിയമിക്കാൻ സർക്കാർ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. മദ്രാസ് ഐഐടിയിൽ ഇക്കാലയളവിലുണ്ടായ മരണങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമോ എന്ന കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
നവംബർ പത്തിനാണ് കൊല്ലം സ്വദേശിനിയായ ഫാത്തിമാ ലത്തീഫിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുദർശൻ പത്മനാഭൻ എന്ന അധ്യാപകനാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് എഴുതിവച്ച ശേഷമാണ് ഫാത്തിമ മരിച്ചത്. സംഭവം വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
story highlights- madras high court, fathima lathief, madras iit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here