ഹൈക്കോടതി ഇടപെടൽ; വഞ്ചിയൂർ കോടതിയിലെ മജിസ്‌ട്രേറ്റ്, അഭിഭാഷക തർക്കത്തിന് താത്കാലിക പരിഹാരം

വഞ്ചിയൂർ കോടതിയിലെ മജിസ്‌ട്രേറ്റ്, അഭിഭാഷക തർക്കത്തിന് താത്കാലിക പരിഹാരം. മജിസ്‌ട്രേറ്റ് ദീപാ മോഹന്റെ കോടതി ബഹിഷ്‌കരിക്കുന്നത് ബാർ അസോസിയേഷൻ അവസാനിപ്പിച്ചു. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് തീരുമാനം.
നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് വഞ്ചിയൂർ കോടതിയിലെ മജിസ്‌ട്രേറ്റ്, അഭിഭാഷക തർക്കം പരിഹാരത്തിലേക്ക് നീങ്ങുന്നത്. വാഹനാപകട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്ത ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ദീപ മോഹന്റെ നടപടിയെ ചോദ്യം ചെയ്തതും തുടർന്ന് ചേംബറിലുണ്ടായ കൈയേറ്റ ശ്രമവുമാണ് തർക്കത്തിനും പൊലീസ് കേസിനും കാരണമായത്. പ്രശ്‌നങ്ങൾക്ക് പിന്നാലെ മജിസ്‌ട്രേറ്റിന്റെ കോടതി ബഹിഷ്‌കരിക്കാൻ ബാർ അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു. മജിസ്‌ട്രേറ്റിനോടുള്ള അഭിഭാഷകരുടെ തർക്കത്തിന് കാരണം സ്വർണക്കടത്ത് കേസാണെന്ന ആക്ഷേപവും ശക്തമായിരുന്നു.
പ്രശ്‌നത്തിൽ ബാർ കൗൺസിൽ ഇടപെട്ടിരുന്നുവെങ്കിലും പരിഹാരമായിരുന്നില്ല. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഇടപെടലിനെ തുടർന്നാണ് മജിസ്‌ട്രേറ്റിന്റെ കോടതി ബഹിഷ്‌കരിക്കുന്നത് അവസാനിപ്പിക്കാൻ ബാർ അസോസിയേഷൻ തീരുമാനിച്ചത്. അതേസമയം, മജിസ്‌ട്രേറ്റ് നൽകിയ പരാതിയിൽ അഭിഭാഷകർക്കെതിരെ വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കേസ് പിൻവലിക്കുന്ന കാര്യത്തിൽ മജിസ്‌ട്രേറ്റിന്റെ നിലപാട് നിർണായകമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here