ചൈനയ്ക്ക് വായ്പ അനുവദിച്ചതിനു പിന്നാലെ ലോക ബാങ്കിനെതിരെ ട്രംപ്
ചൈനയ്ക്ക് വായ്പ അനുവദിച്ചതിനു പിന്നാലെ ലോക ബാങ്കിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ചൈന സമ്പന്ന രാജ്യമാണെന്നും അതുകൊണ്ട് തന്നെ ചൈനയ്ക്ക് എന്തിനാണ് പണം നൽകുന്നതെന്നും ട്രംപ് ചോദിച്ചു. സമ്പന്ന രാജ്യമായ ചൈന പണം സ്വയം കണ്ടെത്തണമെന്നും ട്രംപ് ട്വിറ്ററിൽക്കുറിച്ചു.
Why is the World Bank loaning money to China? Can this be possible? China has plenty of money, and if they don’t, they create it. STOP!
— Donald J. Trump (@realDonaldTrump) December 7, 2019
പതിനെട്ടുമാസത്തിലേറെയായി തുടരുന്ന യുഎസ്- ചൈന വ്യാപാര യുദ്ധത്തിന് തുടർച്ചയായാണ് ട്രംപിന്റെ ഇപ്പോഴത്തെ പരസ്യ പ്രതികരണം. വ്യാപരക്കരാറിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയുള്ള ട്രംപിന്റെ പരാമർശം തിരിച്ചടിയായേക്കും. അടുത്ത വർഷം നവംബറിൽ നടക്കുന്ന യുഎസ് തെരഞ്ഞെടുപ്പിനു മുൻപ് കരാറിൽ ഒപ്പുവെയ്‌ക്കേണ്ടതില്ലെന്നാണ് ട്രംപിന്റെ നിലപാട്.
അതേസമയം, യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യൂചിൻ ട്രംപിന് പിൻതുണയുമായി രംഗത്തെത്തി. ചൈനയിലെ വിവിധ പദ്ധതികൾക്ക് വായ്പ അനുവദിക്കുന്നത് അമേരിക്ക എതിർക്കുമെന്ന് ജനപ്രതിനിധി സഭയുടെ യോഗത്തിൽ സ്റ്റീവൻ മ്യൂചിൻ പറഞ്ഞു. വ്യാഴാഴ്ചയാണ് വിവിധ പദ്ധതികൾക്കായി 2025 വരെ ചൈനയ്ക്ക് എല്ലാ വർഷവും 100 കോടി ഡോളർ മുതൽ 150കോടി ഡോളർ വരെ കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുമെന്ന് ലോകബാങ്ക് അറിയിച്ചത്.
മുൻ വർഷങ്ങളിൽ ചൈനയ്ക്ക് ശരാശരി 180കോടി ഡോളർ സാമ്പത്തിക സഹായമാണ് ലോകബാങ്ക് നൽകിയിരിക്കുന്നത്. 2017ൽ 240 കോടി ഡോളറും 2019ൽ 130 കോടി ഡോളറും വായ്പ നൽകിയിരുന്നു. തുക കുറച്ചാൽ പോര വായ്പ നൽകുന്നത് പൂർണമായും അവസാനിപ്പിക്കണമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആവശ്യം. എന്നാൽ, ഇതിനോട് ലോകബാങ്ക് പ്രതികരിച്ചിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here