സ്വകാര്യ ബാങ്കിന്റെ ജപ്തി ഭീഷണിയിൽ കുടുംബം; രണ്ട് പെൺമക്കളടങ്ങുന്ന നാലംഗ കുടുംബം ആത്മഹത്യയുടെ വക്കിൽ

സ്വകാര്യ ബാങ്കിന്റെ ജപ്തി ഭീഷണിയിൽ രണ്ട് പെൺമക്കളടങ്ങുന്ന 4 അംഗ കുടുംബം ആത്മഹത്യയുടെ വക്കിൽ. അമ്പലപ്പുഴ അമേടയിലെ ശ്രീകുമാറും കുടുംബവുമാണ് ബാങ്കിന്റെ കൊള്ളപ്പലിശ അടക്കാൻ മാർഗമില്ലാതെ ബുദ്ധിമുട്ടുന്നത്. ഭവനവായ്പയായി എടുത്ത 14 ലക്ഷത്തിൽ 11 ലക്ഷം രൂപ തിരിച്ചടച്ചിട്ടും, തവണമുടങ്ങിയതിന്റെ പേരിൽ കുടുംബത്തെ കുടിയിറക്കി ബാങ്ക് വീടിന് പൂട്ടിട്ടു. അതേസമയം വിഷയത്തിൽ മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
2011ലാണ് ശ്രീകുമാറും ഭാര്യ ഉഷയും റപ്‌കോ കോട്ടയം ശാഖയിൽ നിന്ന് 14 ലക്ഷ രൂപ വീട് വെയ്ക്കാൻ വായ്പ എടുത്തത്. 2011ൽ തന്നെ വീട് പണി പൂർത്തിയായി. 2017 വരെ വായ്പ തവണ മുടങ്ങാതെ അടച്ചു. 11 ലക്ഷം രൂപയോളം അപ്പോഴേക്കും അടച്ചു തീർത്തിരുന്നു.
എന്നാൽ അസുഖബാധിതനായി ശ്രീകുമാർ കിടപ്പിലായതോടെ 2017 ന് ശേഷം ബാങ്കിൽ അടയ്‌ക്കേണ്ട തവണ മുടങ്ങി. ഇതോടെ ബാങ്കിന്റെ ഭീഷണി ശക്തമായി. 2018ൽ ഉഷയുടെ പിതാവ് ആക്‌സിഡന്റ് പറ്റി മെഡിക്കൽ കോളജിൽ ആയിരുന്ന സമയം വീടിന്റെ പൂട്ട് തകർത്ത് ബാങ്ക് മറ്റൊരു പൂട്ടിട്ടു. പ്ലസ്ടുവിനും, 7 ആം ക്ലാസിലുമായി പഠിച്ചിരുന്ന പെൺമക്കളുടെ വസ്ത്രങ്ങളും, പഠനസാമഗ്രികളും അടക്കം വീട്ടിനുള്ളിൽ അകപ്പെട്ടു. പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റ് പോലും എടുക്കാനാകാതെ ദിവസങ്ങളോളം പെൺമക്കളേയും കൊണ്ട് ഉഷ ആശുപത്രി വരാന്തയിൽ കഴിച്ച് കൂട്ടി.
ഒടുവിൽ സ്വരുക്കൂട്ടിയിരുന്ന സമ്പാദ്യം എല്ലാം എടുത്ത് വായ്പ അടക്കാൻ ചെന്നപ്പോൾ ഇനിയും പതിനേഴര ലക്ഷം കുടി അടയ്ക്കാനായിരുന്നു ബാങ്കിന്റെ നിർദേശം. എല്ലാം നഷ്ടപ്പെട്ട കുടുംബത്തിന് ഇത് പ്രതീക്ഷിക്കാത്ത തിരിച്ചടിയായി. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും അടക്കം പരാതി നൽകിയെങ്കിലും ഒരു നടപടിയൊന്നുമില്ലാതെ വന്നതോടെ വീട് ജപ്തി ചെയ്യാനുള്ള നോട്ടീസ് പതിച്ചിരിക്കുകയാണ് ബാങ്ക്.+2 കഴിഞ്ഞ് എൻട്രൻസിനു പഠിക്കുന്ന മൂത്ത മകൾ ദേവികയെയും ഒൻപതാം ക്ലാസുകാരി ദിയയെയും അടക്കിപിടിച്ച് വാടക വീടിന്റെ പടികയറുമ്പോൾ സർവ്വസവും നഷ്ട്ടപെടുന്നതിന്റെ കടലിരമ്പമാണ് ഈ ദമ്പതികളുടെ മനസ്സിൽ അലയടിക്കുന്നത്.
Story Highlights – Japthi, bank, suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here