ഷെയ്ന്‍ നിഗത്തെ ഇതര ഭാഷകളിലും വിലക്കി; കത്ത് നല്‍കി ഫിലിം ചേംബര്‍

ഷെയ്ന്‍ നിഗത്തെ ഇതര ഭാഷകളിലും വിലക്കുന്നതിന് ഫിലിം ചേംബര്‍ കത്ത് നല്‍കി. ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിനാണ് കത്ത് നല്‍കിയത്. ഷെയ്‌നും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒതുക്കി തീര്‍ക്കുന്നതിനുള്ള ചര്‍ച്ചകളായിരുന്നു നേരത്തെ നടന്നിരുന്നത്.
അമ്മയും ഫെഫ്കയും ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ട് നടന്‍ സിദ്ധിക്കിന്റെ നേതൃത്വത്തില്‍ യോഗം ചേരുകയും ചെയ്തിരുന്നു. ഇതിനു ശേഷം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള കൂടിക്കാഴ്ച ബാക്കിനില്‍ക്കെയാണ് ഇന്നലെ തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെയ്ക്ക് എത്തിയ ഷെയ്ന്‍ നിഗം വിവാദപരമായ പരാമര്‍ശം നടത്തിയത്. ഇതാണ് പ്രൊഡ്യൂസേഴ്‌സിനെ ചൊടിപ്പിച്ചത്. ഇതോടെ ഇനിയൊരു ചര്‍ച്ചയ്ക്കില്ല എന്ന നിലപാടിലേക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എത്തി.
അമ്മയും ഫെഫ്കയും ഈയൊരു ഘട്ടത്തില്‍ ചര്‍ച്ചയ്ക്കില്ലെന്നും വ്യക്തമാക്കി. ഇതോടെയാണ് പ്രശ്‌നത്തില്‍ ഷെയ്‌നെ ഇതര ഭാഷകളിലും വിലക്കുന്നതിലേക്ക് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങിയിരിക്കുന്നത്. നിര്‍മാതാക്കള്‍ ഫിലിം ചേംബറിന് ഷെയ്ന്‍ വിഷയത്തില്‍ കത്ത് നല്‍കിയിട്ടുണ്ട്. ഈ കത്തുകളുടെ അടിസ്ഥാനത്തിലാണ് ഷെയ്‌നെ ഇതരഭാഷാ സിനിമകളില്‍ നിന്ന് വിലക്കുന്നതിന് ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്ത് നല്‍കിയത്. മലയാളത്തില്‍ നിലവിലുള്ള സിനിമകള്‍ പൂര്‍ത്തിയാക്കാതെ ഷെയ്‌നെ ഇതര ഭാഷകളിലും അഭിനയിപ്പിക്കേണ്ടതില്ല എന്നാണ് തീരുമാനം.
Read More: ‘അവര് പറയാനുള്ളത് റേഡിയോയിൽ ഇരുന്ന് പറയും; അനുസരിച്ചോളണം’: ആഞ്ഞടിച്ച് ഷെയ്ൻ നിഗം
ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്കാണ് താന്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയാറാകുന്നില്ലെന്നും ഷെയ്ന്‍ നിഗം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇടവേള ബാബുവും സിദ്ധിഖുമായി സംസാരിച്ചിരുന്നു. അമ്മയുടെ ഭാരവാഹികളെന്ന നിലയിലാണ് അവരുമായി ചര്‍ച്ച നടത്തിയത്. ഔദ്യോഗിക യോഗമായിരുന്നില്ല അതെന്നും ഷെയ്ന്‍ പറഞ്ഞു.
നിര്‍മാതാക്കള്‍ക്ക് മനോ വിഷമമാണോ മനോരോഗമാണോ എന്ന് പറയുന്നില്ല. അവര്‍ക്ക് പറയാനുള്ളത് റേഡിയോയില്‍ ഇരുന്ന് പറയും. നമ്മള്‍ അനുസരിച്ചോളണം. കൂടിപ്പോയാല്‍ വാര്‍ത്താ സമ്മേളനത്തില്‍ ഖേദമറിയിക്കും. അതിനപ്പുറത്തേക്ക് ഒന്നും ഉണ്ടാകില്ലെന്നും ഷെയ്ന്‍ പറഞ്ഞു.
Read More: ഷെയ്‌നിന്റേത് പ്രകോപനപരമായ നീക്കം; ചര്‍ച്ചയില്‍ നിന്ന് പിന്മാറുന്നതായി അമ്മയും ഫെഫ്കയും
ഈ ലോകത്ത് ഒരു തെറ്റുമില്ല. ശരിമാത്രമേയുള്ളൂ. ഈ നാട്ടില്‍ എത്ര തരത്തിലുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നത്. മുടി മുറിച്ച് നടത്തിയത് തന്റെ രീതിയിലുള്ള പ്രതിഷേധമാണ്. താന്‍ എന്ത് നീതിയാണ് പുലര്‍ത്തേണ്ടതെന്ന് സിനിമ കണ്ട ശേഷം കാണികളാണ് പറയേണ്ടത്. ഇത്തവണ സെറ്റില്‍ ചെന്നപ്പോള്‍ ബുദ്ധിമുട്ടിച്ചത് നിര്‍മാതാവായിരുന്നില്ല. കാമറാമാനും സംവിധായകനുമായിരുന്നു. തന്റെ കൈയില്‍ തെളിവുകളുണ്ട്. എവിടെയും വന്ന് പറയാന്‍ തയാറാണെന്നും ഷെയ്ന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
Story highlights -shane nigam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here