ബോറിസ് ജോൺസൺ വീണ്ടും അധികാരത്തിലേക്ക്; ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്ന് ഉടൻ പുറത്തേക്ക്

ബ്രിട്ടന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നു. ബോറിസ് ജോൺസൺ വീണ്ടും അധികാരത്തിലേക്ക്. ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുന്നതോടെ ബ്രിട്ടൺ 2020 ജനുവരി 31-ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയന് പുറത്ത് പോകാനുള്ള സാധ്യത തെളിയും.
വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ 459 സീറ്റുകളിൽ 236 സീറ്റും കൺസർവേറ്റീവ് പാർട്ടിക്കും പ്രതിപക്ഷനേതാവ് ജെറെമി കോർബിന്റെ ലേബർ പാർട്ടിക്ക് 161 സീറ്റുകളുമാണ് ലഭിച്ചിട്ടുള്ളത്. സ്‌കോട്ടീഷ് നാഷണൽ പാർട്ടിയാണ് മൂന്നാം സ്ഥാനത്തുള്ളത്.
ബ്രിട്ടണിൽ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിനെ ‘തലമുറയിലെ ഏറ്റവുംപ്രധാനപ്പെട്ട വിധിയെഴുത്ത്’ എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. രാവിലെ 7മണിക്ക് ആരംഭിച്ച പോളിംഗ് രാത്രി 10 മണിക്കാണ് അവസാനിച്ചത്. ഹൗസ് ഓഫ് കോമൺസിലെ 650 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 650ലധികം സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.
നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, പ്രതിപക്ഷനേതാവ് ജെറെമി കോർബിൻ, ലിബറൽ ഡെമോക്രാറ്റ് നേതാവ് ജോ സ്വിൻസൺ എന്നിവരാണ് പ്രധാനമന്ത്രിസ്ഥാനത്തിനായി മത്സര രംഗത്തുള്ളത്. 2016ലാണ് ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകണമെന്ന ആവശ്യം ശക്തമാകുനന്ത്. തീരുമാനം വന്നതിനുശേഷം നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണ് നടക്കുന്നത്.
തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിക്ക് ഭൂരിപക്ഷം നേടാനാവാത്ത പക്ഷം തൂക്കു മന്ത്രി സഭ നിലവിൽ വരികയും ബ്രെക്‌സിറ്റ് കരാറിൽ ഒരു തീരുമാനം എടുക്കാൻ കഴിയാതെ വരികയും ചെയ്യും. മുൻപുള്ള കരാർ അനുസരിച്ച് ഒക്ടോബർ 31-ന് ബ്രെക്‌സിറ്റ് കരാറിൽ സമവായത്തിലെത്താൻ സാധിക്കാതിരുന്ന സാഹചര്യത്തിലാണ് ബോറിസ് ജോൺസൺ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here