മലപ്പുറത്ത് വിദ്യാർത്ഥികളുടെ അപകടമരണം; കൊലപാതകമെന്ന് പിതാവ്; പിന്നിൽ അവയവ തട്ടിപ്പ് മാഫിയയെന്നും ആരോപണം
മലപ്പുറത്ത് രണ്ട് വിദ്യാർത്ഥികൾ അപകടത്തിൽ മരിച്ച സംഭവം കൊലപാതകമാണെന്ന ആരോപണം ശക്തമാകുന്നു. അവയവ തട്ടിപ്പ് മാഫിയയാണ് അപകടത്തിന് പിന്നിലെന്നാരോപിച്ച് മരിച്ച നജീബുദ്ദീന്റെ പിതാവും ആക്ഷൻ കൗൺസിലും രംഗത്തത്തി.
പൊന്നാനി പെരുമ്പടപ്പിലുണ്ടായ ബൈക്ക് അപകടത്തിൽ തൃശൂർ ചാവക്കാട് അവിയൂർ സ്വദേശികളായ നജീബുദ്ദീൻ, സുഹൃത്ത് പെരുമ്പടപ്പ് വന്നേരി സ്വദേശി വാഹിദ് എന്നിവർ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. മൂന്ന് വർഷം മുമ്പായിരുന്നു അപകടം.
ഇൻക്വസ്റ്റ് റിപ്പോർട്ടിലെ പൊരുത്തക്കേടുകളും അപകടസമയത്തും മരണശേഷവും എടുത്ത ചിത്രങ്ങളിലെ വൈരുദ്ധ്യവുമാണ് സംശയത്തിന് ഇടയാക്കിയത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന നജീബുദ്ദീൻ അപകടത്തിന് ശേഷം മൂന്നാം ദിവസമാണ് മരണപ്പെട്ടത്. ഈ സമയം കഴുത്തിലും വയറിന്റെ ഇരുവശങ്ങളിലുമായി എട്ടിടങ്ങളിൽ ഇയാളുടെ ശരീരത്തിൽ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നാണ് ആരോപണം.
പൊലീസ് അന്വേഷണം നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായതെന്ന് കണ്ടെത്തിയതോടെ അവസാനിപ്പിച്ചിരുന്നു. എന്നാൽ അപകട സമയത്ത് ശരീരത്തിൽ ഇല്ലാതിരുന്ന മുറിവുകൾ പിന്നീട് കണ്ടെത്തിയതോടെ വിദ്യാർത്ഥികളുടെ മരണത്തിൽ ദുരൂഹത ഉയർന്നു.
ഒപ്പം ഉണ്ടായിരുന്ന വാഹിദിന്റ ഇരു കൈകളിലും കഴുത്തിലും കെട്ട് മുറുകിയ തരത്തിൽ പാടുകൾ ഉണ്ടായിരുന്നതായും ആശുപത്രി അധികൃതരിൽ നിന്ന് വീഴ്ച ഉണ്ടായതായും പറയപ്പെടുന്നു. സംഭവത്തിൽ നജീബുദ്ദീന്റെ പിതാവ് ഉസ്മാൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
malappuram, human trafficing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here