തിരുവനന്തപുരത്ത് ഇന്നും കുടിവെള്ളം മുട്ടും
അരുവിക്കര കുടിവെള്ള ശുദ്ധീകരണ പ്ലാന്റിൽ അറ്റകുറ്റപണി തുടരുന്നതിനാൽ തിരുവനന്തപുരം നഗരത്തിൽ ഇന്നും ജലവിതരണം മുടങ്ങും. സംഭരണിയിലെ വർഷങ്ങൾ പഴക്കമുളള ജലവിതരണ പൈപ്പുകളും അനുബന്ധ വൈദ്യുതോപകരണങ്ങളും നവീകരിക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്നതിനാലാണ് നഗരത്തിലേക്കുളള കുടിവെളള വിതരണം തടസ്സപ്പെടുന്നത്.
Read Also: തിരുവനന്തപുരത്ത് ഇന്ന് മുതൽ 15 വരെ കുടിവെള്ള വിതരണം മുടങ്ങും
57 നഗരസഭ വാർഡുകളിലാണ് കുടിവെള്ളം മുടങ്ങുക. ഇവിടങ്ങളിലേക്ക് വെളളമെത്തിക്കുന്നതിന് നഗരസഭയും ജല അതോറിറ്റിയും ബദൽ സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്.
വിതരണം മുടങ്ങുന്ന പ്രദേശങ്ങളിൽ വിതരണത്തിന് 94 താത്ക്കാലിക കുടിവെള്ള കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്. പേരൂർക്കട, പാറ്റൂർ, പാളയം, കവടിയാർ, പോങ്ങുംമൂട്, കഴക്കൂട്ടം, കരമന, തിരുമല, കുര്യാത്തി എന്നിവിടങ്ങളിലാണ് വാട്ടർ കിയോസ്‌കുകളുടെ വിന്യാസം.
പുറമെ വെൻഡിങ് പോയിൻറുകളിൽ നിന്ന് ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് ടാങ്കർ ലോറികളിലും വെള്ളമെത്തിക്കും. പ്രധാനമായും ആശുപത്രികളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കുമാണ് ടാങ്കർ ലോറികൾ വഴി ജലം നൽകുന്നത്.
കുടിവെള്ളം പ്രശ്‌നം സങ്കീർണമാകാതിരിക്കാൻ കൺട്രോൾ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. വിതരണത്തിലെ തടസ്സം മനസ്സിലാക്കി, ജലം പാഴാക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശം നൽകി. നാളെ പണികൾ പൂർത്തിയാകുമെന്നാണ് ജല അതോറിറ്റിയുടെ പ്രതീക്ഷ.
thiruvanthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here