കുടിവെള്ളത്തിനായി കേണ് തെക്കിൻമല നിവാസികൾ; മുഖം തിരിച്ച് അധികൃതർ
കുടിക്കാനോ പ്രാഥമികാവശ്യങ്ങൾക്കോ പോലും വെള്ളമില്ലാത്തതിനാൽ കിലോമീറ്ററുകളോളം തലച്ചുമടായി വെള്ളമെത്തിക്കുകയാണ് തിരുവനന്തപുരം വിളപ്പിൽ തെക്കിൻമല നിവാസികൾ. നാൽപതോളം കുടുംബങ്ങളാണ് കുടിക്കാൻ പോലും വെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്.
ഇവരിലേറെയും കൂലിവേല ചെയ്ത് അന്നത്തിന് വക തേടുന്നവരാണ്. കിടപ്പുരോഗികൾ മുതൽ കൊച്ചുകുഞ്ഞുങ്ങൾ വരെയാണ് കുടിനീരിനായി കേഴുന്നത്.
പാറക്കൂട്ടങ്ങൾ നിറഞ്ഞ കുന്നിൻ പ്രദേശമായതിനാൽ കിണർ കുഴിച്ച് വെള്ളം കിട്ടുക എന്നതും അസാധ്യമാണ്. എന്നിട്ടും കിടപ്പാടം പണയപ്പെടുത്തി മൂന്നും നാലും തവണ വരെ കിണർ കുത്തിയവരുണ്ട്. അവരൊക്കെ ജപ്തി ഭീഷണിയിലായി.
2016ൽ വിളപ്പിൽ പഞ്ചായത്ത് കുഴൽക്കിണർ കുത്തി 3000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് സ്ഥാപിച്ചു. എന്നാൽ പദ്ധതിയുടെ ഭാഗമായി വൈദ്യുത ബിൽ പഞ്ചായത്ത് യഥാസമയം അടക്കാത്തതിനാൽ കെഎസ്ഇബി അധികൃതർ കണക്ഷൻ വിച്ഛേദിച്ചു. ഇതോടെ പമ്പിംഗും ജലവിതരണവും നിലച്ചു.
പ്രതിദിനം മുന്നൂറ് രൂപയ്ക്ക് കിട്ടുന്ന അഞ്ച് കന്നാസ് വെള്ളം മതിയാകാതെ ഒഴിഞ്ഞ കുടവുമായി മല ഇറങ്ങുകയാണ് തെക്കുംമലക്കാർ. അധികൃതർ തങ്ങൾക്ക് നേരെ മുഖം തിരിക്കുകയാണെന്നാണ് ഇവരുടെ പരാതി.
trivandrum thekkinmala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here