വളപട്ടണത്ത് പൊലീസ് വീഴ്ച ചോദ്യം ചെയ്ത യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കണ്ണൂർ വളപട്ടണത്ത് പൊലീസിന്റെ വീഴ്ച ചോദ്യം ചെയ്ത യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പൊലീസ് നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണ് നടപടിയെന്ന് മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു.
വളപട്ടണം അലവിൽ പണ്ണേരി മുക്കിൽ നടുറോഡിൽ പൊലീസ് ജീപ്പ് നിർത്തിയിട്ടത് ചോദ്യം ചെയ്ത യുവാക്കളെ ജാമ്യമില്ലാക്കുറ്റം ചുമത്തി ജയിലിലടച്ച സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് പരിഗണിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് പറഞ്ഞു.
പുകവലിച്ചയാളിൽ നിന്ന് പിഴയീടാക്കിയത് ശരിയായ കാര്യമാണെങ്കിലും നടുറോഡിൽ പൊലീസ് ജീപ്പ് നിർത്തി ഗതാഗതം തടസപ്പെടുത്തിയത് തെറ്റാണെന്നും കമ്മീഷൻ വിലയിരുത്തി. പൊലീസ് നടപടി ചോദ്യം ചെയ്ത നാല് യുവാക്കൾ ഇപ്പോഴും ജയിലിലാണ്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി, പൊലീസിനെ കയ്യേറ്റം ചെയ്തു എന്നിവയാണ് ഇവരുടെ പേരിലുള്ള കുറ്റം. നിഷാദ്, ഇർഷാദ്, നവാബ്, മിൻഹാജ് എന്നിവരാണ് അറസ്റ്റിലായത്. പുകവലിച്ചതിന് പിഴ നൽകിയ ആളുമായി അറസ്റ്റിലായവർക്ക് ബന്ധമില്ല. പൊലീസിനെ ചോദ്യം ചെയ്തയാളെ ബലമായി ജീപ്പിൽ കയറ്റാൻ ശ്രമിച്ചത് കൂടുതൽ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതിനിടെ എസ്.ഐ അടക്കം മൂന്ന് പൊലീസുകാരും നിലത്തു വീണിരുന്നു.
story highlights- police attack, human right commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here