പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം; മംഗളൂരുവിൽ ഇന്ന് കർഫ്യൂ; കേരളത്തിൽ അതീവ ജാഗ്രതാ നിർദേശം

പൗരത്വ ഭേദഗതി നിയമത്തിനെതിരായി വൻപ്രതിഷേധമുണ്ടാകുന്ന സാഹചര്യത്തിൽ മംഗളൂരു കമ്മീഷണറേറ്റ് പരിധിയിൽ പൂർണ കർഫ്യൂ. മുമ്പ് അഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രമാണ് കർഫ്യൂ ഉണ്ടായിരുന്നത്.
വെടിവെപ്പ് ഉണ്ടായ പശ്ചാത്തലത്തിൽ വടക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദേശമുണ്ട്. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ പൊലീസ് സുരക്ഷ ശക്തമാക്കി.
കർണാടകയിലെ എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകി. സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കലബുറഗി, മൈസൂരു, ഹാസൻ, ബെല്ലാരി, ഉത്തര കന്നഡ ജില്ലകളിൽ കൂടുതൽ പൊലീസ് വിന്യസമുണ്ട്. എഡിജിപി ബി ദയാനന്ദ് നഗരത്തിലെത്തി.
ഇന്നല പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവിൽ പ്രതിഷേധം നടത്തിയവർക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പിൽ രണ്ട് പേർ മരിച്ചതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ജലീൽ, നൗഷീൻ എന്നിവരാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. അവിടെ രാവിലെ മുതൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഈ സാഹചര്യത്തിൽ കേരള അതിർത്തിയോട് ചേർന്നുള്ള ദക്ഷിണ കന്നഡ ജില്ലയിൽ ഇന്റർനെറ്റിന് രണ്ട് ദിവസത്തേക്ക് നിരോധനം ഏർപ്പെടുത്തി.
ദക്ഷിണ കമ്മീഷണറുടെ ഓഫീസ് ഉപരോധിക്കാൻ എത്തിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ പൊലീസ് ലാത്തി വീശിയപ്പോള്‍ ചിതറി ഓടിയ പ്രതിഷേധക്കാരെ പൊലീസ് തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. പകൽ മുഴുവൻ നീണ്ടുനിന്ന സംഘർഷത്തിനൊടുവിൽ വൈകുന്നേരം നാലരയോടെയാണ് പൊലീസ് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തത്.
അതേസമയം ഉപയോഗിച്ചത് റബ്ബർ പെല്ലറ്റാണെന്ന് കർണാടക പൊലീസ് പറഞ്ഞു. ഇന്ന് മംഗലൂരു നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
caa protest, mangaluru, kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here