സർക്കാർ ഏറ്റെടുത്തിട്ട് ഒമ്പത് മാസം; പരിയാരം മെഡിക്കൽ കോളജിന്റെ പ്രവർത്തനം ഇപ്പോഴും പ്രതിസന്ധിയിൽ

സർക്കാർ ഏറ്റെടുത്തിട്ട് ഒമ്പത് മാസത്തിലേറെയായിട്ടും കണ്ണൂർ പരിയാരം മെഡിക്കൽ കോളജിന്റെ പ്രവർത്തനം പ്രതിസന്ധിയിൽ തന്നെ. രോഗികൾക്ക് സൗജന്യ സേവനങ്ങളും അവശ്യമരുന്നുകളും നൽകാൻ മെഡിക്കൽ കോളജിന് കഴിഞ്ഞിട്ടില്ല. സർക്കാർ ഫണ്ട് ആവശ്യത്തിന് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
സഹകരണ മേഖലയിലായിരുന്ന പരിയാരം മെഡിക്കൽ കോളജ് സർക്കാർ മെഡിക്കൽ കോളജായിട്ട് ഒമ്പത് മാസത്തിലേറെയായി. എന്നാൽ സർക്കാർ മെഡിക്കൽ കോളജുകളിൽ ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം ഇനിയും നൽകാനായിട്ടില്ല. മരുന്നുകൾ പോലും ആവശ്യത്തിനില്ല.
Read Also : പരിയാരം സഹകരണ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ വിദ്യാർത്ഥികൾക്ക് സർക്കാർ ഫീസ് നൽകിയാൽ മതി
മരുന്നുകൾ വിതരണം ചെയ്യുന്ന കമ്പനികൾക്ക് നൽകാനുള്ള കുടിശിക മുപ്പത്തിയഞ്ച് കോടിയിലധികമാണ്. കാഷ്വാലിറ്റിയിൽ പോലും പഴയ ഉപകരണങ്ങളാണ്. സ്വന്തമായി എംആർഐ സ്‌കാനിങ്ങ് യന്ത്രമില്ല. സ്വകാര്യ കമ്പനിയുടെ സ്‌കാനിംഗ് യന്ത്രത്തെയാണ് ആശ്രയിക്കുന്നത്. സിടി സ്‌കാൻ യന്ത്രമാണെങ്കിൽ ഒരെണ്ണം മാത്രമാണുള്ളത്.
പുതിയ ഉപകരണങ്ങൾ വാങ്ങാനും മറ്റും 26 കോടി രൂപയെങ്കിലും വേണം. കെട്ടിടം നവീകരിക്കാനും പുതിയ ഉപകരണങ്ങൾ ഉടൻ വാങ്ങാനും സർക്കാർ സഹായം തേടാൻ ആശുപത്രി വികസന സൊസൈറ്റി തീരുമാനിച്ചിട്ടുണ്ട്. അടിയന്തരമായി 100 കോടി രൂപയെങ്കിലും അനുവദിച്ചില്ലെങ്കിൽ ആശുപത്രിയുടെ പ്രവർത്തനം തന്നെ അവതാളത്തിലാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here