സർദാർ പട്ടേലിരുന്ന കസേരയിലിരുന്ന് അമിത് ഷാ പച്ചക്കള്ളം പറയുന്നു; എകെ ആന്റണി

സർദാർ പട്ടേലിരുന്ന കസേരയിലിരുന്ന് അമിത് ഷാ പച്ചക്കള്ളം പറയുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻ്റണി. പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കില്ലെനന്ന് പറഞ്ഞ അമിത് ഷാക്കെതിരെയാണ് ആൻ്റണി രംഗത്തു വന്നത്. എൻആർസി നടപ്പാക്കുമെന്ന് രാഷ്ട്രപതിയെക്കൊണ്ടു തന്നെ ഈ സർക്കാർ പ്രസംഗിപ്പിച്ചുവെന്നും അമിത് ഷാ പറഞ്ഞത് കളവാണെന്നും ആൻ്റണി ആരോപിച്ചു.
പൗരത്വ രജിസ്റ്ററിൻ്റെ പേരിൽ ചർച്ചകൾ നടന്നിട്ടില്ലെന്ന അമിത് ഷായുടെ വാദം അടിസ്ഥാനരഹിതമാണ്. ഇക്കാര്യത്തെപ്പറ്റി കേന്ദ്രമന്ത്രിസഭയിൽ ചർച്ച നടന്നിട്ടുണ്ട്. പാർലമെൻ്റിലോ മന്ത്രിസഭയിലോ ഇത്തരത്തിൽ ചർച്ചകൾ നടന്നിട്ടില്ലെന്നാണ് അമിത് ഷാ അവകാശപ്പെടുന്നത്. കേന്ദ്രമന്ത്രിസഭ ചർച്ച ചെയ്താണ് അതു തയാറാക്കുന്നതെന്നും ആന്റണി ചൂണ്ടിക്കാട്ടി. എൻആർസി നടപ്പാക്കില്ലെന്ന് രേന്ദ്ര മോദിയും അമിത് ഷായും പ്രഖ്യാപിക്കണമെന്നും ആൻ്റണി ആവശ്യപ്പെട്ടു. എൻആർസിക്ക് വേണ്ടിയുള്ള ചോദ്യങ്ങൾ ഉണ്ടെങ്കിൽ എൻപിആർ അംഗീകരിക്കില്ലെന്നും ആൻ്റണി പറഞ്ഞു.
നമ്മുടെ പാർലമെൻ്ററി സമ്പ്രദായമനുസരിച്ച് ഗവർണറും രാഷ്ട്രപതിയും അവർ സ്വയം തയ്യാറാക്കുന്നതല്ല പ്രസംഗിക്കുന്നത്. കേന്ദ്രമന്ത്രിസഭയുടെ നിലപാടുകളാണ് അവ. കേന്ദ്ര മന്ത്രിസഭ ചർച്ച ചെയ്താണ് അത് തയ്യാറാക്കുക.
സാധാരണ ദേശീയ ജനസംഖ്യാ രജിസ്റ്ററിലേക്കുള്ള വിവരശേഖരണത്തിൽ അച്ഛൻ്റെയും അമ്മയുടെയും പേരുകളും മറ്റുമാണ് ചോദിക്കാറുള്ളത്. എന്നാൽ ഇത്തവണ ആളുകളുടെ അച്ഛനും അമ്മയും ജനിച്ച രാജ്യമടക്കം ചോദിക്കുമെന്നുള്ള സൂചനകൾ ഉയരുന്നുണ്ട്. ഇത് എൻആർസിക്ക് വേണ്ടിയാണെന്നും സൂചനയുണ്ട്. അത്തരത്തിലൊരു നീക്കവും അനുവദിക്കില്ലെന്നും ആൻ്റണി പറഞ്ഞു.
Story Highlights: Amit Shah, AK Antony, NRC, CAA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here