യുപിയിലെ പൊലീസ് വെടിവയ്പ് ; ന്യായീകരിച്ച് മോദി

പൗരത്വ നിയമ ഭേദഗതിക്കെതിരായി ഉത്തര്‍പ്രദേശിലുണ്ടായ പൊലീസ് അതിക്രമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രക്ഷോഭങ്ങള്‍ക്കിടെ പൊതുമുതല്‍ നശിപ്പിച്ചതിനെ മോദി അപലപിച്ചു. പ്രതിഷേധക്കാര്‍ അവര്‍ ചെയ്തത് നല്ലതാണോ എന്ന് ആത്മപരിശോധന നടത്തണമെന്ന് മോദി ആവശ്യപ്പെട്ടു. ലഖ്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പേയി മെഡിക്കല്‍ സര്‍വകലാശാലയുടെ ശിലാസ്ഥാപന ചടങ്ങിലാണ് മോദി പ്രതിഷേധക്കാരോട് അക്രമം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടത്. പ്രതിഷേധങ്ങളില്‍ യുപി സര്‍ക്കാരിന്റെ നടിപടികള്‍ ഉചിതമാണെന്നും മോദി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയില്‍ നിന്നും പിന്നോട്ടില്ലെന്നും മോദി വ്യക്തമാക്കി.
‘ഉത്തര്‍പ്രദേശില്‍ അക്രമത്തില്‍ ഏര്‍പ്പെട്ടവര്‍ അക്രമം ഉപേക്ഷിച്ച് വീട്ടിലിരിക്കണം. അവര്‍ ചെയ്തത് നല്ലതാണോ എന്ന് സ്വയം ചോദിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ഭാവിതലമുറയുടെ ബസുകളും പൊതുമുതലും അവര്‍ നശിപ്പിച്ചു’ മോദി പറഞ്ഞു. രാജ്യത്തെ എല്ലാവര്‍ക്കും സുരക്ഷിതമായ അന്തരീക്ഷത്തിന് അര്‍ഹതയുണ്ടെന്ന് ഓര്‍മിക്കണമെന്ന് പ്രധാനമന്ത്രി പ്രതിഷേധക്കാരോട് പറഞ്ഞു. അക്രമങ്ങള്‍ ചെറുക്കാന്‍ നടപടിയെടുത്ത ഉത്തര്‍പ്രദേശ് പോലീസിനെ മോദി പ്രശംസിച്ചു.
പാര്‍ലമെന്റ് പൗരത്വ നിയമ ഭേദഗതി പാസാക്കിയതിന് ശേഷം രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകള്‍ക്കാണ് ഉത്തര്‍പ്രദേശ് സാക്ഷ്യം വഹിച്ചത്. 20 പേരാണ് ഉത്തര്‍പ്രദേശില്‍ മാത്രം കൊല്ലപ്പെട്ടത്. പ്രക്ഷോഭങ്ങള്‍ ശമിപ്പിക്കാന്‍ യുപി പൊലീസ് നടത്തിയ അതിക്രമങ്ങളെ പറ്റി ധാരളം വിമര്‍ശനം ഉയര്‍ന്നിരുന്നു.
Story Highlights- Narendra Modi , UP , Citizenship Amendment Act,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here