പൗരത്വ നിയമഭേദഗതിക്കെതിരെ ഇന്ന് രാജ്യത്ത് കനത്ത പ്രതിഷേധം നടക്കും: രഹസ്യാന്വേഷണ എജൻസികൾ

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ഇന്ന് രാജ്യത്ത് കനക്കും എന്ന് രഹസ്യാന്വേഷണ എജൻസികളുടെ മുന്നറിയിപ്പ്. ഉത്തരേന്ത്യയിൽ വ്യാപകമായ അക്രമത്തിന് സാധ്യത ഉണ്ടെന്നതടക്കമുള്ള വിവരം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചു. ജുമാ നമസ്‌ക്കാരത്തിന് ശേഷമായിരിക്കും സംസ്ഥാനങ്ങളിൽ അക്രമം ഉണ്ടാകുക എന്നാണ് മുന്നറിയിപ്പ്. ഡൽഹി, ഉത്തർപ്രദേശ് മുതലായ സംസ്ഥാനങ്ങളിലാണ് പ്രതിഷേധ സമരങ്ങൾ അക്രമാസക്തമാകുക.
Read Also: ‘നടക്കുന്നത് വഴി തെറ്റിയ സമരങ്ങൾ’; പൗരത്വ നിയമഭേദഗതിക്കെതിരായ സമരങ്ങളെ വിമർശിച്ച് കരസേനാ മേധാവി
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എർപ്പെടുത്തിയിട്ടുള്ളത്. ഉത്തർപ്രദേശിൽ എട്ട് ജില്ലകളിൽ പൂർണമായും ഇന്റർനെറ്റ് സേവനം റദ്ദാക്കി. ബിജ്നോർ, ബുലന്ദ്ഷഹർ, മുസഫർ നഗർ, ആഗ്ര, ഫിറോസാബാദ്, സംഭൽ, അലിഗഡ്, ഗാസിയബാദ് തുടങ്ങിയ ജില്ലകളിലാണ് ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചത്. കഴിഞ്ഞ ദിവസം പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ നടന്ന തലസ്ഥാനമായ ലഖ്നൗവിൽ ഇന്റർനെറ്റ് സേവനങ്ങൾ നിയന്ത്രിച്ചിട്ടില്ല. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പ്രതിഷേധത്തിൽ 20 ഓളം പേർ കൊല്ലപ്പെട്ടിരുന്നു. പൊലീസ് വെടിവെപ്പിലാണ് മിക്കവരും കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. സംഘർഷം ഉണ്ടാകാതിരിക്കാൻ എല്ലാവിധ മുന്നൊരുക്കവും നടത്തിയിട്ടുണ്ടെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ പിവി രാമശാസ്ത്രി വ്യക്തമാക്കി. ഈ മാസം 19-മുതൽ 21 വരെ നടന്ന പ്രക്ഷോഭങ്ങളിൽ വന്‍ അക്രമങ്ങളാണ് ഉത്തർപ്രദേശിൽ ഉണ്ടായത്.
ഡൽഹിയിലെ വിവിധ മേഖലകളിലും അധിക പൊലീസ് വിന്യാസം ഇന്നലെ രാത്രി മുതൽ നടത്തി. പതിനൊന്ന് മണിക്ക് ശേഷം മെട്രോ സ്റ്റേഷനുകൾ അടയ്ക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
anti caa protests
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here