ഇന്ത്യൻ നാവിക സേനാംഗങ്ങളെ ഹണിട്രാപ്പിൽ കുരുക്കാൻ ഐഎസ്ഐ ശ്രമിച്ച സംഭവം; അന്വേഷണം എൻഐഎയ്ക്ക്
ഇന്ത്യൻ നാവിക സേനാംഗങ്ങളെ ഹണിട്രാപ്പിൽ കുരുക്കാൻ പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐ നടത്തിയ ശ്രമം എൻഐഎ അന്വേഷിക്കും. ഹണിട്രാപ്പുമായി ബന്ധപ്പെട്ട ഏഴ് നാവിക സേനാ ഉദ്യോഗസ്ഥർ അറസ്റ്റിലായ സംഭവം അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസിയോട് ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങൾ വഴി നാവികസേനയുടെ നിർണായക വിവരങ്ങൾ ഉദ്യോഗസ്ഥരടക്കം ഇടപെട്ട് ചോർത്തിയെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. രഹസ്യ വിവരങ്ങൾ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് വേണ്ടിയാണ് ചേർത്തിയതെന്നാണ് രഹസ്യാന്വേഷണ എജൻസിയുടെ കണ്ടെത്തൽ. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു വിവരങ്ങളുടെ കൈമാറ്റം. കേസുമായി ബന്ധപ്പെട്ട് ഏഴ് ഉദ്യോഗസ്ഥരും മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ഹവാല ഇടപാടുകാരനും വിശാഖപട്ടണത്തിൽ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ഇരുപതാം തീയതി ഇവർ ആന്ധ്രാപ്രദേശ് പൊലീസ് പിടിയിലാകുകയായിരുന്നു. തുടർന്ന് നടത്തിയ വിവര ശേഖരണത്തിന് ഒടുവിലാണ് കേസ് എൻഐഎയ്ക്ക് വിടാൻ തീരുമാനിച്ചത്
സമൂഹ മാധ്യമങ്ങൾ വഴി വിവരങ്ങൾ ചോർന്നതിന്റെ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങൾക്കുള്ള നിരോധനം കർശനമാക്കാൻ നാവിക സേനയും തീരുമാനിച്ചു. ഫേസ്ബുക്ക് വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ എല്ലാ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾക്കും നിരോധനം ബാധകമാണ്. ഡിസംബർ 27 ന് ഇത് സംബന്ധിച്ച ഉത്തരവ് നാവിക സേന പുറപ്പെടുവിച്ചു. യുദ്ധ കപ്പലുകൾക്കുള്ളിലും നേവൽ ബെയ്സുകളിലും ഡോക്ക് യാർഡിലും സ്മാർട്ട് ഫോണുകളും നിരോധിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here