കൊച്ചിയിൽ പ്രാർത്ഥനാ ഗ്രൂപ്പിന്റെ മറവിൽ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; കാസർഗോഡ് സ്വദേശി അറസ്റ്റിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. പ്രാർത്ഥനാ ഗ്രൂപ്പിൻ്റെ മറവിൽ തട്ടിപ്പ് നടത്തിയ കാസർഗോഡ് സ്വദേശി ജോഷി തോമസാ(35)ണ് എറണാകുളത്ത് പിടിയിലായത്. ഇയാളുടെ തട്ടിപ്പിനിരയായ 45 പേർ നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ‘സെൻ്റ് ജോർജ്’ എന്ന പ്രാർത്ഥനാ ഗ്രൂപ്പിൻ്റെ മറവിലാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. വിദേശത്തിരുന്നായിരുന്നു ഇയാളുടെ തട്ടിപ്പ് പരിപാടികൾ. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ വീണ്ടും വിദേശത്തേക്ക് കടന്ന ഇയാൾ കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് മുംബൈയിലെത്തിയിരുന്നു. മുംബൈ വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിമാനത്താവള അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ പൊലീസ് പിടിയിലായത്.
ജോഷിയുടെ ഇടനിലക്കാരിയായി പ്രവർത്തിച്ചിരുന്ന മാർഗരറ്റ് എന്ന യുവതി നേരത്തെ അറസ്റ്റിലായിരുന്നു. പ്രാർത്ഥനാ ഗ്രൂപ്പ് വഴി പരിചയപ്പെട്ട സ്ത്രീകളിൽ നിന്ന്, ഇംഗ്ലണ്ടിൽ ജോലി വാദ്ഗാനം ചെയ്ത് പണം തട്ടിയ കേസിലാണ് മാർഗരറ്റ് അറസ്റ്റിലായത്. മാർഗരറ്റിൽ നിന്നാണ് പൊലീസിന് ജോഷിയെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഇരുവർക്കുമെതിരെ വിവിധ ജില്ലകളിലായി ഒട്ടേറെ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇവർക്കെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ ജോഷി ഉൾപ്പെടെയുള്ളവരുടെ യാത്രകൾ കേരള പൊലീസ് നിരീക്ഷിച്ചിരുന്നു. പ്രാർത്ഥനാ കേന്ദ്രത്തിൻ്റെ ചുമതല ഉണ്ടയിരുന്ന ജിമ്മി, ജിബു എന്നിവരുടെ അറിവോടെയാണ് ഇവർ പണം തട്ടിയത്. കാഞ്ഞങ്ങാട് ധ്യാനകേന്ദ്രത്തിൽ പ്രാർത്ഥനക്കെത്തിയ സ്ത്രീകളിൽ പലരും ഒരു ലക്ഷം രൂപ മുതൽ ഏഴ് ലക്ഷം രൂപ വരെ നൽകിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Highlights: Prayer Group, Job
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here