കൊച്ചിയില്‍ പുനര്‍നിര്‍മിച്ചതിന് പിന്നാലെ കുത്തിപ്പൊളിച്ച റോഡ് ബുധനാഴ്ചയോടെ റീ ടാര്‍ ചെയ്യും

കൊച്ചിയില്‍ പുനര്‍നിര്‍മിച്ചതിന് തൊട്ട് പിന്നാലെ വാട്ടര്‍ അതോറിറ്റി കുത്തിപ്പൊളിച്ച റോഡ് മറ്റന്നാളോടെ റീ-ടാര്‍ ചെയ്യും. നാളെ രാത്രിയോടെ പണികള്‍ തീര്‍ത്ത് വാട്ടര്‍ അതോറിറ്റി കുഴിയടയ്ക്കും. പിഡബ്ല്യുഡി, വാട്ടര്‍ അതോറിറ്റി വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മ റോഡ് പൊളിക്കാന്‍ കാരണമായെന്ന് കളക്ടര്‍ പറഞ്ഞു.
പാലാരിവട്ടം – തമ്മനം – വൈറ്റില റോഡിലാണ് കുടിവെള്ള പൈപ്പ് ലൈന്‍ പരിശോധനയ്ക്കായി റോഡ് കുഴിച്ചത്. മാസങ്ങളായി തകര്‍ന്ന് കിടന്ന റോഡിന്റെ ടാറിംഗ് ജോലികള്‍ മൂന്ന് ദിവസം മുന്‍പാണ് പൂര്‍ത്തിയാക്കിയത്. ഇന്നലെ അര്‍ധരാത്രി അമൃത് പദ്ധതിയുടെ കുടിവെള്ള പൈപ്പ് ലൈന്‍ പരിശോധിക്കുന്നതിനായി പൊന്നുരുന്നി ഭാഗത്ത് ജല അതോറിറ്റി വന്‍ കുഴിയെടുത്തു. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായെത്തി. തുടര്‍ന്നാണ് കളക്ടര്‍ വിഷയത്തില്‍ ഇടപെട്ടത്.
കളക്ടറുടെ ചേമ്പറില്‍ ഇരു വകുപ്പുകളുടെയും സംയുക്ത യോഗം വിളിച്ചു. നാളെ രാത്രിക്കകം വാട്ടര്‍ അതോറിറ്റി പണി തീര്‍ത്ത് കുഴിയടയ്ക്കും. മറ്റന്നാള്‍ റോഡ് റീ ടാര്‍ ചെയ്ത് സഞ്ചാര യോഗ്യമാക്കും അതുവരെ യാത്രക്കാരുടെ സുരക്ഷക്കായി പൊലീസിനെ നിയോഗിക്കും.
കഴിഞ്ഞ 17 ന് ജല അതോറിറ്റിക്ക് പൈപ്പ് ലൈന്‍ പരിശോധനയ്ക്ക് അനുമതി ലഭിച്ചിരുന്നു. 13 ദിവസം വൈകി പണി പൂര്‍ത്തിയായതിന് പിന്നാലെയാണ് റോഡ് വെട്ടിപ്പൊളിച്ചത്. പിഡബ്ല്യുഡിയും വാട്ടര്‍ അതോറിറ്റിയും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് പ്രശ്‌നം സൃഷ്ടിച്ചതെന്ന് കളക്ടര്‍ വിലയിരുത്തി. ഇത് പരിഹരിക്കാന്‍ രണ്ടാഴ്ചയിലൊരിക്കല്‍ ഇരു വകുപ്പുകളുടെയും സംയുക്ത യോഗം ചേരാനും യോഗത്തില്‍ ധാരണയായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here