‘സിനിമയിൽ അവസരം ലഭിക്കാൻ കിടപ്പറ പങ്കിടണമെന്ന് ആവശ്യം’; നടിമാരുടെ വെളിപ്പെടുത്തൽ സഹിതം ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോർട്ട്

സിനിമയിൽ അവസരം ലഭിക്കാൻ കിടപ്പറ പങ്കിടണമെന്ന ആവശ്യം ചിലർ ഉന്നയിക്കാറുണ്ടെന്ന് ഏതാനും നടിമാർ വെളിപ്പെടുത്തിയതായി ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോർട്ട്. മലയാള സിനിമാ രംഗത്ത് അഭിനേതാക്കളെ നിശ്ചയിക്കും വിധം ശക്തമായ ലോബിയുണ്ടെന്നും അപ്രഖ്യാപിത വിലക്കുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി. കമ്മീഷൻ രൂപീകരിച്ച് രണ്ടര വർഷത്തിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
മുന്നൂറ് പേജുളള റിപ്പോർട്ടിനൊപ്പം നിരവധി സംഭാഷണങ്ങളും ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അവസരങ്ങൾ ലഭിക്കാൻ കിടക്ക പങ്കിടണമെന്ന് ചിലർ നിർബന്ധിച്ചതായി ഏതാനും നടിമാർ മൊഴി നൽകിയെന്ന് റിപ്പോർട്ടിലുണ്ട്. നല്ല സ്വഭാവമുള്ള നിരവധി പുരുഷന്മാർ ഈ രംഗത്തുണ്ടെന്നും നടിമാർ മൊഴി നൽകി. ആര് അഭിനയിക്കണം ആര് അഭിനയിക്കേണ്ട എന്ന് നിശ്ചയിക്കാൻ പ്രാപ്തിയുള്ള ശക്തമായ ലോബി പ്രവർത്തിക്കുന്നുണ്ട്. സിനിമയിൽ അപ്രഖ്യാപിത വിലക്കുണ്ട്. പ്രമുഖ നടീ, നടന്മാരിൽ ചിലർക്ക് ഇപ്പോഴും വിലക്കുണ്ട്. സിനിമാരംഗത്ത് ലഹരി മരുന്നുപയോഗമുണ്ട്. ഇവയൊക്കെ തടയാൻ ശക്തമായ നിയമവും നടപടിയും വേണം. ഇതിന് ട്രൈബ്യൂണൽ രൂപീകരിക്കണമെന്നാണ് കമ്മീഷന്റെ പ്രധാന ശുപാർശ.
കുറ്റവാളികളെ നിശ്ചിത കാലത്തേക്ക് സിനിമാരംഗത്ത് നിന്ന് മാറ്റി നിർത്തണം. ഇതിനുള്ള അധികാരം ട്രൈബ്യൂണലിന് നൽകണമെന്നും ശുപാർശയിലുണ്ട്. പ്രമുഖ നടി ശാരദയും കെ ബി വത്സല കുമാരിയുമായിരുന്നു കമ്മീഷനിലെ മറ്റംഗങ്ങൾ. ഡബ്ലുസിസിയുടെ ആവശ്യപ്രകാരമാണ് സർക്കാർ ജസ്റ്റിസ് കമ്മീഷനെ നിയോഗിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here