ആണവായുധ പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന മുന്നറിയിപ്പുമായി കിം ജോങ് ഉൻ
ആണവായുധ പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ. പുതിയ തന്ത്രപ്രധാനമായ ആയുധപരീക്ഷണം ഉടൻ നടത്തുമെന്നും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി. ഉത്തരകൊറിയൻ ദേശീയ മാധ്യമമായ കെസിഎൻ ആണ് പുതിയ പ്രഖ്യാപനം സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
അമേരിക്കയുമായുള്ള ആണവ നിരായുധീകരണ ചർച്ചകൾ ലക്ഷ്യത്തിലെത്താതെ പിരിഞ്ഞതും ചർച്ചകൾ പുനരാരംഭിക്കാൻ കിം പ്രഖ്യാപിച്ച സമയപരിധി അവസാനിച്ചതുമാണ് ആണവായുധ പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന ഉത്തരകൊറിയയുടെ പുതിയ പ്രഖ്യാപനത്തിനു പിന്നിൽ. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ഉത്തരകൊറിയയുടെ ചർച്ചകളോട് യുഎസ് പ്രതികരിക്കാത്ത സാഹചര്യത്തിലാണ് ആണവ പദ്ധതികളുമായി മുന്നോട്ട് പോകുന്നതെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ വ്യക്തമാക്കി.
ദക്ഷിണ കൊറിയയുമായി ചേർന്നുള്ള അമേരിക്കയുടെ സംയുക്ത സൈനികാഭ്യാസവും ഉത്തരകൊറിയയെ പ്രകോപിപ്പിച്ചെന്നാണ് വിലയിരുത്തൽ. 2019 അവസാനിക്കും മുൻപ് ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ ആണവ കരാറിന്മേൽ തീരുമാനമെടുക്കണമെന്നും ഉത്തര കൊറിയയ്ക്കു മേലുള്ള ഉപരോധങ്ങൾ പിൻവലിക്കണമെന്നും കിം ജോങ് ഉൻ ആവശ്യപ്പെട്ടിരുന്നു. ഇതിനു അമേരിക്ക തയാറാകാത്ത സാഹചര്യത്തിൽ കിമ്മിന്റെ ഭാഗത്തു നിന്നു പ്രകോപനപരമായ നീക്കമുണ്ടാകുമെന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ. സമ്പൂർണമായ ആണവ നിരായുധീകരണമെന്ന ആവശ്യം യുഎസ് മുന്നോട്ടു വെയ്ക്കുമ്പോൾ
‘സമാധാന’ ആവശ്യങ്ങൾക്ക് ആണവോർജം ഉപയോഗിക്കാനുള്ള അനുമതിയാണ് കിം ആവശ്യപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here