സംസ്ഥാനത്ത് സ്‌കൂൾ കുട്ടികൾക്ക് പാലും മുട്ടയും നൽകിയതിന്റെ ബില്ല് തടഞ്ഞ് ട്രഷറി; ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് മുട്ടയും പാലും നൽകിയതിന്റെ ബില്ല് തടഞ്ഞ് ട്രഷറി. 240 കോടിയുടെ ബിൽ ട്രഷറി ട്രഷറി തടഞ്ഞുവച്ചരിക്കുന്നത്. ജിഎസ്ടി ഇല്ലാത്ത ബിൽ മാറാൻ കഴിയില്ലെന്ന് ട്രഷറി ഉദ്യോഗസ്ഥർ നിലപാടെടുത്തതോടെ ഒക്ടോബർ മുതലുള്ള ബില്ലുകൾ മാറാതെയായി. അഭിമാന പദ്ധതിയായി സംസ്ഥാന സർക്കാർ നടപ്പാക്കിയ സ്‌കൂൾ കുട്ടികൾക്ക് പാലും മുട്ടയും നൽകുന്ന പദ്ധതി ഇതോടെ സ്തംഭനത്തിലായി. 20 ലക്ഷത്തോളം കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ട്വന്റിഫോർ എക്സ്‌ക്ലൂസീവ്.
സ്‌കൂൾ കുട്ടികൾക്ക് പോഷക ആഹാരം നൽകുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. ആഴ്ചയിൽ രണ്ടു ദിവസം വീതം കുട്ടികൾക്ക് പാലും മുട്ടയും നൽകുന്നതാണ് പദ്ധതി. പഠനത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി തയാറാക്കിയത്. ഗ്രാമ പ്രദേശങ്ങളിലുൾപ്പെടെ പ്രാദേശകിമായി കർഷകരിൽ നിന്നും പാലും മുട്ടയും വാങ്ങാനായിരുന്നു നിർദേശം. ഇതിനും പച്ചക്കറികൾ ഉൾപ്പെടെ വാങ്ങുന്നതിനും 80 കോടി രൂപയാണ് ഒരു മാസം പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും അനുവദിക്കുന്നത്.
എന്നാൽ, 2019 ഒക്ടോബർ മുതൽ ഡിസംബർ വരെ സ്‌കൂളുകളിൽ നിന്നും നൽകിയ 240 കോടിയുടെ ബിൽ ട്രഷറി തടഞ്ഞു. കർഷകരിൽ നിന്നും പാലും മുട്ടയും വാങ്ങിയ ബില്ലിനൊപ്പം ജിഎസ്ടി രേഖപ്പെടുത്തിയിട്ടില്ലെന്നതു ചൂണ്ടിക്കാട്ടിയാണ് ട്രഷറി ഉദ്യോഗസ്ഥരുടെ നടപടി. പ്രാദേശിക കർഷകരിൽ നിന്നും സ്‌കൂളുകൾ വാങ്ങുന്ന പാലിനും മുട്ടയ്ക്കും ജിഎസ്ടി നമ്പർ എങ്ങനെയാണ് ലഭിക്കുകയെന്ന് സ്‌കൂൾ അധികൃതർ ചൂണ്ടിക്കാട്ടിയെങ്കിലും ജിഎസ്ടി ഇല്ലാതെ ബിൽ മാറേണ്ടെന്നാണ് ട്രഷറി ഉദ്യോഗസ്ഥരുടെ തീരുമാനം.
പ്രാദേശിക കർഷകരിൽ നിന്നും പാലും മുട്ടയും വാങ്ങണമെന്ന സർക്കാർ നിർദ്ദേശം അനുസരിക്കുകയാണ് ചെയ്തെന്ന സ്‌കൂളുകളുടെ വാദവും വിലപ്പോയില്ല. ജിഎസ്ടി വേണമെന്നു ഇതുവരെ ട്രഷറി വ്യക്തമാക്കിയിരുന്നതുമില്ല. ജിഎസ്ടി നിർബന്ധമാക്കിയാൽ പോലും നഗരങ്ങളിലെ സ്‌കൂളുകളിൽ മാത്രമേ ഇതു നടപ്പാക്കാൻ കഴിയുകയുള്ളൂവെന്ന് അധ്യാപക സംഘടനകൾ പൊതുവിദ്യാഭ്യാസ ഡയറക്ടറെ അറിയിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് സമ്മർദ്ദം ചെലുത്തിയിട്ടും ഫലമില്ലാതെ വന്നതോടെ സ്‌കൂൾ കുട്ടികൾക്കായി നടപ്പാക്കിയ പോഷക ആഹാര പദ്ധതി സ്തംഭനത്തിലായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here