താത്കാലിക തടയണകള്‍ക്കായി കാസര്‍ഗോഡ് പയസ്വിനി പുഴയിലിട്ട പ്ലാസ്റ്റിക് ചാക്കുകള്‍ ഭീഷണിയാകുന്നു

താത്കാലിക തടയണകള്‍ക്കായി പുഴയിലിട്ട പ്ലാസ്റ്റിക് ചാക്കുകള്‍ കാസര്‍ഗോഡ് പയസ്വിനി പുഴയ്ക്ക് ഭീഷണിയാകുന്നു. പുഴയില്‍ പ്ലാസ്റ്റിക് ചാക്കുകള്‍ കെട്ടിക്കിടക്കുന്നത് ജല അതോറിറ്റിയുടെ അനാസ്ഥ മൂലം. സ്ഥിരം തടയണയുടെ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ ഇത്തവണയും താത്കാലിക തടയണ നിര്‍മിക്കും.
കാസര്‍ഗോഡ് നഗരത്തിലേക്കും സമീപ പഞ്ചായത്തുകളിലേക്കുമുള്ള ജലലഭ്യത ഉറപ്പുവരുത്താനും ബാവിക്കര സംഭരണിയില്‍ ഉപ്പുവെള്ളം കയറാതിരിക്കാനുമാണ് പയസ്വിനി പുഴയ്ക്ക് കുറുകെ തടയണ തീര്‍ക്കുന്നത്. മണ്ണും മണല്‍ നിറച്ച ചാക്കും ഉപയോഗിച്ചാണ് ഓരോ വര്‍ഷവും പുഴയില്‍ തടയണകള്‍ നിര്‍മിക്കുന്നത്. എന്നാല്‍ തൊട്ടു മുന്‍ വര്‍ഷത്തെ ചാക്കുകള്‍ നീക്കാന്‍ തടയണയുടെ എസ്റ്റിമേറ്റിനൊപ്പം പണം വകയിരുത്താറുണ്ടെങ്കിലും പ്രവര്‍ത്തി നടക്കാറില്ല.
സ്ഥിരം തടയണയുടെ നിര്‍മാണം അടുത്ത വര്‍ഷം വേനല്‍ക്കാലത്തിനു മുന്‍പായി പൂര്‍ത്തിയാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. താല്‍ക്കാലിക തടയണകള്‍ നിര്‍മിക്കുന്ന ആലൂരില്‍ നിന്ന് ഒരു കിലോമീറ്റര്‍ താഴെയാണ് സ്ഥിരം തടയണ നിര്‍മിക്കുന്നത്. പുഴയില്‍ കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് ചാക്കുകള്‍ ഇത്തവണ മഴ കനക്കും മുന്‍പേ നീക്കിയില്ലെങ്കില്‍ പിന്നീട് നീക്കം ചെയ്യാന്‍ സാധിക്കാതെ വരും.
1980 മുതലാണ് താത്കാലിക തടയണ നിര്‍മിച്ചു തുടങ്ങിയത്. തടയണകള്‍ക്കായി വര്‍ഷം തോറും പതിനായിരത്തോളം പ്ലാസ്റ്റിക് ചാക്കുകളാണ് പുഴയില്‍ തള്ളുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here