രാജസ്ഥാന് പിന്നാലെ ഗുജറാത്തിലും കൂട്ടശിശുമരണം; രണ്ട് ആശുപത്രികളിലായി മരിച്ചത് 134 കുട്ടികൾ
രാജസ്ഥാൻ കോട്ടയിലെ ശിശുമരണത്തിന് പിന്നാലെ ഗുജറാത്തിലും ശിശുമരണം. രണ്ട് ആശുപത്രികളിലായി 134 കുട്ടികളാണ് മരിച്ചത്. അഹമ്മദാബാദ്, രാജ്‌കോട്ട് സിവിൽ ആശുപത്രികളിലാണ് ശിശുമരണം റിപ്പോർട്ട് ചെയ്തത്.
പോഷകാഹാരക്കുറപ്പ്, അതിരൂക്ഷമായ ശൈത്യം, മാസം തികയാതെയുള്ള ജനനം എന്നിവയാണ് ഗുജറാത്തിൽ കൂട്ട ശിശുമരണത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അതേസമയം വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു.
അതിനിടെ രാജസ്ഥാനിൽ മരിച്ച കുട്ടികളുടെ എണ്ണം 110 ആയി. ഇന്ന് രാവിലെ മൂന്ന് കുട്ടികൾ കൂടി മരിച്ചിരുന്നു. 36 ദിവസത്തിനുള്ളിലാണ് രാജസ്ഥാനിൽ 110 കുട്ടികൾ മരണമടഞ്ഞത്. രാജസ്ഥാനിൽ കൂട്ട ശിശുമരണം സംഭവിക്കുമ്പോഴും നടപടി സ്വീകരിക്കാൻ തയ്യാറാകാത്ത സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ പരോക്ഷ വിമർശനവുമായി ഉപ മുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ഇന്നലെ രംഗത്തെത്തിയിരുന്നു. മുൻ സർക്കാരുകളെ പഴിചാരിയിട്ട് കാര്യമില്ലെന്നും ഈ സർക്കാർ അധികാരത്തിലെത്തിയിട്ട് 13 മാസമായെന്നും സച്ചിൻ പൈലറ്റ് പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here