കളിയിക്കാവിള കൊലപാതകം; അഞ്ച് പേർ കൂടി കസ്റ്റഡിയിൽ

കളിയിക്കാവിളയിൽ എഎസ്ഐയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ അഞ്ചു പേരെ കൂടി കസ്റ്റഡിയിലെടുത്തു. കൊല്ലം തെന്മലയ്ക്കടുത്തു നിന്നാണ് അഞ്ചു പേരെയും, ഇവർ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ തമിഴ്നാട് പൊലീസിന് കൈമാറി. അതേ സമയം എഎസ്ഐയെ കൊലപ്പെടുത്തുന്നതിനു മുൻപ് പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ ഒരു ബാഗ് ഉപേക്ഷിക്കുന്ന ദ്യശ്യങ്ങൾ പൊലീസിന് ലഭിച്ചു.
തെങ്കാശി ഡിവൈഎസ്പി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം റൂറൽ പൊലീസ് അഞ്ചു പേരെ തെന്മലയ്ക്കടുത്തു നിന്ന് കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരിൽ രണ്ടു പേർക്ക് എഎസ്ഐ യുടെ കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് പൊലീസിനു സംശയമുണ്ട്. കൊല്ലം റൂറൽ പോലീസ് കസ്റ്റഡിയിലെടുത്തവരെ തമിഴ്‌നാട് പൊലീസിന് കൈമാറി. ഇവരെ ക്യൂബ്രാഞ്ച് ചോദ്യം ചെയ്യും.
അതേസമയം എഎസ്ഐ വിൽസണെ കൊലപ്പെടുത്തുന്നതിനു മുൻപ് പ്രതികൾ നെയ്യാറ്റിൻകര നഗരത്തിൽ ഒരു ബാഗ് ഉപേക്ഷിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പ്രതികൾ കേരളത്തിൽ നിന്നാണ് കളിയിക്കാവിളയിലേക്കെത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് സിസിടിവി ദൃശ്യങ്ങൾ. കേരള പൊലീസും തമിഴ്‍നാട് ക്യൂ ബ്രാഞ്ചും ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. പ്രതികൾ ഉപേക്ഷിച്ച ബാഗ് കണ്ടെടുക്കാനുള്ള നടപടികളും ആരംഭിച്ചു. മുഖ്യപ്രതികളിലൊരാളായ തൗഫീക്കുമായി അടുത്ത ബന്ധമുള്ള മൂന്ന് പേരെ പൊലീസ് തിരുനെൽവേലിയിൽ നിന്ന് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തൗഫീക്ക് മുൻപ് പ്രതിയായ കൊലപാതകക്കേസിലെ കൂട്ടുപ്രതികളാണിവർ.
Story Highlights: Kaliyikkavila Murder, Police Custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here