യുക്രൈൻ വിമാനാക്രമണം; ഇറാനിൽ രണ്ടാം ദിവസവും പ്രതിഷേധം ശക്തം

യുക്രൈൻ വിമാനം ആക്രമിച്ച സംഭവത്തിൽ ഇറാനിൽ രണ്ടാം ദിവസവും പ്രതിഷേധം ശക്തം. ആയിരക്കണക്കിന് പ്രക്ഷോഭകരാണ് ഇന്നലെയും ഇന്നും തെരുവിലിറങ്ങിയത്.
തലസ്ഥാനമായ ടെഹ്റാനും മറ്റ് പ്രധാന നഗരങ്ങളുമെല്ലാം പ്രക്ഷോഭക്കാർ കീഴടക്കിയിരിക്കുകയാണ്. മാപ്പ് പറയുക, രാജി വെയ്ക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം. പ്രതിഷേധം ആരംഭിച്ച് രണ്ടാം ദിവസമായ ഇന്നലെ പലയിടത്തും പ്രക്ഷോഭകരും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
പ്രതിഷേധക്കാരെ നേരിടുന്നതിന് കലാപ നിയന്ത്രണ സേനയെ നിയോഗിച്ചു. പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി ഉൾപ്പെടെയുള്ളവർ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വിമാനം തകർത്തതിന് ഉത്തരവാദികളായവർ രാജിവെക്കുകയും നിയമനടപടികൾ നേരിടുകയും വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
പ്രതിഷേധക്കാർക്ക് പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ഇന്നലെ രംഗത്തെത്തിയിരുന്നു. 176 യാത്രികരുമായി പറന്ന യുക്രൈൻ വിമാനം അബദ്ധത്തിൽ വെടിവെച്ചിട്ടതാണെന്ന ഇറാന്റെ കുറ്റസമ്മതത്തിന് പിന്നാലെ രാജ്യത്ത് പ്രതിഷേധം ആരംഭിച്ചത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം പേരും ഇറാനികൾ ആയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here