ഓസ്‌ട്രേലിയയിൽ കാട്ടുതീ നിയന്ത്രണ വിധേയം
ഓസ്‌ട്രേലിയയിലെ കാട്ടുതീ നിയന്ത്രണവിധേയമായതായി അഗ്‌നിശമനസേന. മൂന്നു മാസങ്ങൾക്കു ശേഷമാണ് രാജ്യത്ത് പടർന്നു പിടിച്ച കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.
കാട്ടുതീ ഏറെ നാശം വിതച്ച ന്യൂ സൗത്ത് വെയിൽസിൽ തീ നിയന്ത്രണവിധേയമായ വിവരം സൗത്ത് വെയിൽസ് ഫയർ സർവീസ് കമ്മീഷണർ ഷെയ്ൻ ഫിറ്റ്‌സിമോൺസാണ് പങ്കുവെച്ചത്. നിലവിൽ വളരെ ചെറിയ പ്രദേശത്ത് മാത്രമാണ് തീ പടരുന്നത്. ഇത് വേഗത്തിൽ നിയന്ത്രണവിധേയമാക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു.
നീണ്ട മൂന്ന് മാസത്തെ തീവ്ര പരിശ്രമത്തിന് ശേഷമാണ് മേഖലയിൽ തുടരുന്ന തീ നിയന്ത്രണവിധേയമാക്കാൻ അഗ്‌നിശമനസേനക്ക് സാധിച്ചത്. അടുത്തയാഴ്ചയോടെ പ്രദേശത്ത് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. ഇതോടെ പൂർണമായും കാട്ടുതീ പ്രതിസന്ധിയിൽ നിന്ന് മോചിതമാകാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതേസമയം, കാട്ടുതീ നിയന്ത്രവിധേയമാക്കാൻ സർക്കാർ ഫലപ്രദമായി പ്രവർത്തിച്ചില്ലെന്ന ആരോപണം രാജ്യത്തെങ്ങും ശക്തമാണ്. ഇത് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ രാഷ്ട്രീയഭാവിയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here