കാട്ടുതീ പ്രതിരോധം: അത്യാധുനിക ഫയര്‍ റെസ്പോണ്ടര്‍ വാഹനങ്ങള്‍ പുറത്തിറക്കി

കാട്ടു തീയെ പ്രതിരോധിക്കാന്‍ വനംവകുപ്പ് അത്യാധുനിക ഫയര്‍ റെസ്പോണ്ടര്‍ വാഹനങ്ങള്‍ പുറത്തിറക്കി. രണ്ട്ഫയര്‍ റെസ്പോണ്ടര്‍ വാഹനങ്ങളാണ് ആദ്യഘട്ടത്തില്‍ വനംവകുപ്പ് പുറത്തിറക്കിയത്. ഉള്‍വനങ്ങളിലേക്ക് പോലും കൂപ്പു റോഡുകളിലൂടെ വേഗത്തിലെത്തി അഗ്‌നി ശമന പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മറ്റ് അനുബന്ധ രക്ഷാപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാവുന്ന തരത്തിലുള്ള വാഹനങ്ങളാണിത്.
ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ ജലത്തെ ചെറുകണികകളാക്കി നൂറ് മീറ്ററിലേറെ ദൂരത്തേക്ക് തളിക്കുകയാണ് ചെയ്യുക. കാട്ടു തീ അണക്കുന്നതോടൊപ്പം അത് പടരുന്നത് തടയാനും ഇത് ഉപകരിക്കും. 450ലിറ്റര്‍ വെള്ളം ശേഖരിച്ച് കൊണ്ടുപോകാവുന്ന ടാങ്കുകളും ഈ വാഹനങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്.
മരങ്ങള്‍ വീണ് കാട്ടുപാതകളിലുണ്ടാകുന്ന മാര്‍ഗതടസം അടിയന്തിരമായി പരിഹരിക്കാന്‍ ഉതകുന്ന ഉപകരണങ്ങള്‍, വന്യജീവികളെ കാട്ടിലേക്ക് തുരത്തുന്നതിന് ഉപയോഗപ്രദമായ സൈറണ്‍, പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍, കാട്ടിനുള്ളില്‍ ദൂരേക്ക് ആവശ്യമായ വെളിച്ചം ലഭ്യമാക്കുന്നതിനുള്ള സെര്‍ച്ച് ലൈറ്റുകള്‍ എന്നിവയും വാഹനങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here