യുക്രൈൻ വിമാനം ആക്രമിച്ച സംഭവം; സൈനിക ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‌തെന്ന് ഇറാന്റെ സ്ഥിരീകരണം

യുക്രൈൻ വിമാനം ആക്രമിച്ച സംഭവത്തിൽ ഏതാനും സൈനിക ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‌തെന്ന് ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി. എന്നാൽ ഇവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. കുറ്റക്കാരെ ശിക്ഷിക്കുന്നതിനായി പ്രത്യേക കോടതി രൂപീകരിച്ചെന്നും റൂഹാനി അറിയിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും ഇതിന്റെ ഭാഗമായാണ് ചിലരെ അറസ്റ്റ് ചെയ്തതെന്നും റൂഹാനി പറഞ്ഞു. അന്വേഷണത്തിന് ഒരു പ്രത്യേക കോടതി മേൽനോട്ടം വഹിക്കും. വിമാനം മിസൈലാക്രമണത്തിലൂടെ തകർത്തതിന്റെ ഉത്തരവാദിത്തം ഏതെങ്കിലും ഒരാളിലേയ്ക്ക് ഒതുങ്ങാൻ അനുവദിക്കില്ല. തങ്ങളുടെ വീഴ്ച തുറന്നു സമ്മതിച്ച സൈന്യത്തിന്റെ നടപടി ആദ്യത്തെ നല്ല നടപടിയാണെന്നും അതേസമയം ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകാനാകണമെന്നും ഹസ്സൻ റൂഹാനി പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് ടെഹ്‌റാൻ വിമാനത്താവളത്തിന് സമീപത്തായി യുക്രൈൻ യാത്രാ വിമാനം തകർന്നു വീണത്. സംഭവത്തിൽ 176 പേർ കൊല്ലപ്പെട്ടിരുന്നു. സാങ്കേതിക തകരാറാണ് വിമാനം തകരാൻ കാരണമെന്നായിരുന്നു ഇറാൻ ആദ്യം അവകാശപ്പെട്ടത്. എന്നാൽ മിസൈൽ ആക്രമണത്തിലാണ് വിമാനം തകർന്നതെന്ന തെളിവുകൾ പുറത്തുവന്നതോടെ ഇറാൻ കുറ്റസമ്മതം നടത്തുകയായിരുന്നു. തങ്ങൾക്ക് അബദ്ധം പറ്റിയതാണെന്നും അമേരിക്കൻ വിമാനമാണെന്ന് കരുതി മിസൈൽ ആക്രമണത്തിലൂടെ തകർത്തതാണെന്നും ഇറാൻ സൈനിക വിഭാഗമായ റെവല്യൂഷണറി ഗാർഡ്‌സ് ഏറ്റുപറഞ്ഞു. തുടർന്ന് സംഭവത്തിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് പേരാണ് ഇറാനിൽ തെരുവിലിറങ്ങിയത്.
story highlights- ukraine, iran, president hassan rouhani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here