ജിവി രാജ പുരസ്‌ക്കാര പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധവുമായി ബാഡ്മിന്റൻ താരം അപർണ ബാലൻ
സംസ്ഥാന സർക്കാരിന്റെ കായിക മികവിനുള്ള ജിവി രാജ പുരസ്‌ക്കാര പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധവുമായി പുരസ്‌കാര ജേതാവും ബാഡ്മിന്റൻ താരവുമായ അപർണ ബാലൻ. പ്രത്യേക പുരസ്‌കാരം മാത്രം നൽകി തന്നെ അപമാനിച്ചെന്നും പുരസ്‌കാരം സ്വീകരിക്കില്ലന്നും അപർണ വ്യക്തമാക്കി.
സ്‌പോർട്‌സ് കൗൺസിലിന്റെ 2018ലെ സംസ്ഥാന കായിക അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെയാണ് വിവാദങ്ങളും എത്തിയത്. ജിവി രാജ പുരസ്‌കാരത്തിന് അത്‌ലറ്റ് മുഹമ്മദ് അനസും ബാഡ്മിന്റൻ താരം പിസി തുളസിയുമാണ് അർഹരായത്.
അതേസമയം, പ്രത്യേക പുരസ്‌കാരം മാത്രം നൽകി തന്നെ അപമാനിച്ചെന്നും പുരസ്‌കാരം സ്വീകരിക്കില്ലന്നും വ്യക്തമാക്കി ബാഡ്മിന്റൻ താരം അപർണ ബാലൻ രംഗത്തെത്തി. നേടിയ മെഡലുകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം നൽകുന്നതെങ്കിൽ താനാണ് പുരസ്‌കാരത്തിന് അർഹ. ജിവി രാജ പുരസ്‌കാരം തനിക്ക് നൽകാതിരിക്കാൻ സ്‌പോർട്‌സ് കൗൺസിൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയെന്ന് സംശയിക്കുന്നതായും അപർണ കൂട്ടിച്ചേർത്തു. പുരസ്‌കാര പ്രഖ്യാപനം പുനഃപരിശോധിക്കണമെന്നും അപർണ ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രിക്കും കായിക വകുപ്പ് മന്ത്രിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് അപർണ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here