കോഴിക്കോട് ഇരട്ടക്കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ് ഇന്ന്
കോഴിക്കോട് മുക്കം മണാശേരി ഇരട്ട കൊലപാതക കേസിലെ പ്രതി ബിർജുവിനെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം ബിനോയിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ മണാശേരിയിലെ വീട്ടിലെത്തിക്കുക.
അതേസമയം ബിർജുവിന്റെ ഭാര്യയെ അടുത്ത ദിവസം വിളിച്ച് വരുത്തി ചോദ്യം ചെയ്യും. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിലാണ് വിളിച്ച വരുത്തുക. സംഭവത്തിൽ എന്തെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കാനാണ് വിളിച്ച് വരുത്തുന്നത്. പങ്കില്ലെങ്കിൽ മാപ്പ് സാക്ഷിയാക്കാനാണ് പൊലീസിന്റെ തീരുമാനം.
അമ്മയേയും സുഹൃത്ത് ഇസ്മയിലിനേയുമാണ് ബിർജു കൊലപ്പെടുത്തിയത്. ഇസ്മയിലിനെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കോഴിക്കോട് പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചിരുന്നു. 2017 ജൂൺ, ജൂലൈ മാസങ്ങളിൽ ചാലിയത്ത് നിന്നും മുക്കത്തു നിന്നും ചാക്കിൽ കെട്ടിയ നിലയിൽ ശരീരഭാഗങ്ങൾ ലഭിച്ചു. പൊലീസ് അന്വേഷണം വിഫലമായതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തുടർന്ന് അന്വേഷണം വണ്ടൂർ സ്വദേശി ഇസ്മയിലിലേക്കെത്തി. ഇസ്മയിലിന്റെ അമ്മയുടെ രക്തസാംപിളെടുത്ത് ഡിഎൻഎ പരിശോധന നടത്തിയപ്പോൾ മരിച്ചത് ഇസ്മയിൽ തന്നെയാണെന്ന് വ്യക്തമായി. ശരീര ഭാഗത്ത് നിന്ന് ലഭിച്ച വിരലടയാളവും നിർണായകമായി.
read also: കോഴിക്കോട് കണ്ടെത്തിയ ശരീരഭാഗങ്ങൾ വണ്ടൂർ സ്വദേശി ഇസ്മയിലിന്റേത്; കൊലയാളി പിടിയിൽ
ഇസ്മയിലുമായി ചേർന്ന് സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് ബിർജു അമ്മയെ കൊന്നത്. ഇസ്മയിലിനെ കൊന്നത് ക്വട്ടേഷൻ തുക ചോദിച്ചതിനാണെന്നും പൊലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
story highlights- murder, twin murder, birju, ismail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here