സായിയിൽ ഒട്ടേറെ കായിക താരങ്ങൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു; നടപടിയെടുക്കുന്നത് പേരിനു മാത്രമെന്ന് വെളിപ്പെടുത്തൽ
ഇന്ത്യയിൽ കായിക താരങ്ങളെ പരിശീലിപ്പിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്ന സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്)യില്‍ കായികതാരങ്ങൾ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യൻ എക്സ്പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സായിയിൽ ലൈംഗിക പീഡനം പതിവാണെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നത് പേരിനു മാത്രമാണെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
സായിയിലെ മുൻ ഡയറക്ടരായ നീലം കപൂറാണ് ലൈംഗിക പീഡനങ്ങളെപ്പറ്റി തുറന്നു പറഞ്ഞത്. റിപ്പോർട്ടുകളിൽ പറയുന്നതിനെക്കാൾ വളരെയധികം സംഭവങ്ങൾ അവിടെ നടക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത കായികതാരങ്ങൾ ഉൾപ്പെടെയുള്ളവർ അവിടെ പരിശീലകരിൽ നിന്ന് നിരന്തര ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട്. പക്ഷേ, അധികം ആളുകളും പരാതിപ്പെടുന്നില്ലെന്നും നീലം കപൂർ പറഞ്ഞു.
തങ്ങളുടെ കായികഭാവി അപകടത്തിലാവും എന്ന ഭയമാണ് പരാതിപ്പെടുന്നതിൽ നിന്ന് പലരെയും വിലക്കുന്നത്. താരങ്ങൾ പരാതി നൽകിയാൽ തന്നെ അന്വേഷണം കാര്യക്ഷമമായി നടക്കാറില്ല. നാലും അഞ്ചു വർഷങ്ങളെടുത്താണ് ഒരു പരാതിയിൽ നടപടി ഉണ്ടാവുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് സ്ഥലം മാറ്റം, പെൻഷനിൽ നിന്ന് ചെറിയ തുക കുറക്കൽ എന്നിങ്ങനെ നിസ്സാരമായ ശിക്ഷ മാത്രമാണ് ലഭിക്കുന്നത്.
രാജ്യത്ത് സായ്ക്കുള്ളത് 56 പരിശീലക കേന്ദ്രങ്ങളാണ്. ഏതാണ്ട് 15,000ത്തോളം കായിക താരങ്ങളാണ് ഇവിടെ പരിശീലനം നടത്തുന്നത്. പല കായിക താരങ്ങൾക്കും പരിശീലനത്തിനുപരി കടുത്ത ദാരിദ്ര്യത്തിൽ നിന്ന് രക്ഷ നേടാനുള്ള വഴി കൂടിയാണ് സായ്. താമസം, ഭക്ഷണം, കായിക ഉപകരണങ്ങൾ, ഇൻഷൂറൻസ് തുടങ്ങിയ എല്ലാ സംവിധാനങ്ങളും സായിൽ നിന്ന് ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ലൈംഗിക പീഡനത്തിന് ഇരയാകുന്നവർ അത് പലപ്പോഴും മറച്ചു വെക്കുകയാണെന്നും നീലം കപൂർ പറയുന്നു.
Story Highlights: Sai, Sexual Harassment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here