ലെബനണില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും സുരക്ഷാസേനയും ഏറ്റുമുട്ടി ; 160 ലേറെ പേര്‍ക്ക് പരുക്കേറ്റു
ലെബനണില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇരുവിഭാഗങ്ങളിലുമായി 160 ലേറെ പേര്‍ക്ക് പരുക്കേറ്റു. പ്രക്ഷോഭകരെ തടയുന്നതിനായി സുരക്ഷാസേന കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
തലസ്ഥാനമായ ബെയ്റൂട്ടിലെ പല ഭാഗങ്ങളില്‍ നിന്നായി പ്രക്ഷോഭ കേന്ദ്രമായ മാര്‍ട്ടിയേഴ്സ് സ്‌ക്വയറിലേയ്ക്ക് പ്രക്ഷോഭകര്‍ നടത്തിയ മാര്‍ച്ച് സുരക്ഷാസേന തടയുകയായിരുന്നു. തുടര്‍ന്ന് സേന പ്രക്ഷോഭകര്‍ക്ക് നേരെ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പരുക്ക് പറ്റിയ 65 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നൂറിലേറെ പേര്‍ക്ക് സംഭവസ്ഥലത്തുതന്നെ ചികിത്സ ലഭ്യമാക്കിയതായും റെഡ് ക്രോസിന്റെ ഒരു വക്താവ് പറഞ്ഞു. പാര്‍ലമെന്റിലേയ്ക്കുള്ള ഒരു കവാടത്തിന് പുറത്താണ് സേനയും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടിയതെന്ന് സുരക്ഷാസേന ട്വിറ്ററിലൂടെ അറിയിച്ചു.
രാജ്യത്തെ രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥിതികളില്‍ മാറ്റം ആവശ്യപ്പെട്ടാണ് മാസങ്ങളായുള്ള പ്രക്ഷോഭം നടന്നുവരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 17 മുതല്‍ ആരംഭിച്ച പ്രക്ഷോഭം ഒരാഴ്ച മുന്‍പാണ് കൂടുതല്‍ ശക്തമായത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം വലയുന്ന രാജ്യത്ത് പുതിയ സര്‍ക്കാരുണ്ടാക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കി സ്വതന്ത്രരായ വിദഗ്ധരെ ഉള്‍പ്പെടുത്തി സര്‍ക്കാരുണ്ടാക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.
Story Highlights- Anti-government protest, clash in Lebanon, 160 people were injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here