വധശിക്ഷ വിധിക്കപ്പെട്ട പ്രതികൾക്ക് ലഭിക്കുന്ന പരിഗണനകൾ പുനഃപരിശോധിക്കണമെന്ന് കേന്ദ്രസർക്കാർ

വധശിക്ഷ വിധിക്കപ്പെട്ട പ്രതികൾക്ക് ലഭിക്കുന്ന പരിഗണനകൾ പുനഃപരിശോധിക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ. നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നീളുന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഹർജി. തിരുത്തൽ ഹർജിയും ദയാഹർജിയും സമർപ്പിക്കാൻ സമയപരിധി നിശ്ചയിക്കണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.
വധശിക്ഷ വിധിക്കപ്പെട്ട പ്രതികൾക്ക് പ്രത്യേക നിയമ അവകാശങ്ങൾ ഉണ്ടെന്ന 2014ലെ ശത്രുഘൻ ചൗഹാൻ കേസിലെ നിർദേശങ്ങളിൽ വ്യക്തത വരുത്തണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യം. ദയാഹർജിയിൽ അനന്തമായി തീരുമാനം നീളുന്നത് വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കാൻ പോലും കാരണമായി പറയാമെന്നാണ് വിധി. പ്രതി കേന്ദ്രീകൃതമായ നിർദേശങ്ങൾ ഇര കേന്ദ്രീകൃതമാകണം.
പുനഃപരിശോധനാ ഹർജി തള്ളിയാൽ തിരുത്തൽ ഹർജിയും, രാഷ്ട്രപതിക്ക് ദയാഹർജിയും സമർപ്പിക്കാൻ സമയപരിധി നിശ്ചയിക്കണം. മരണ വാറന്റ് കൈമാറിയാൽ ഏഴ് ദിവസത്തിനകം രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിക്കാൻ വ്യവസ്ഥയുണ്ടാകണം. വധശിക്ഷകൾ അനന്തമായി നീളുന്നത് അനുവദിക്കാനാകില്ലെന്നും പൊതുജനത്തിന് നിയമവ്യവസ്ഥയോടുള്ള വിശ്വാസം നിലനിർത്തണമെന്നും ഇതിനാവശ്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here