യഥാർത്ഥ ബിഡിജെഎസ് തന്റേത്; അവകാശവാദവുമായി സുഭാഷ് വാസു

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള യഥാർത്ഥ ബിഡിജെഎസ് തന്റെ നേതൃത്വത്തിൽ ഉള്ളതാണെന്ന് ആവർത്തിച്ച് സുഭാഷ് വാസു. 27 ന് വിളിച്ച് ചേർക്കുന്ന സംസ്ഥാന കൗൺസിലിൽ ഇത് സംബന്ധിച്ച രേഖകൾ പുറത്ത് വിടും. തുഷാർ പക്ഷത്ത് ഉള്ളവരിൽ സംസ്ഥാന ട്രഷറർക്ക് മാത്രമാണ് പാർട്ടി മെമ്പർഷിപ്പ് ഉള്ളതെന്നും, കുട്ടനാട്ടിൽ തന്റെ നേതൃത്വത്തിലുള്ള ബിഡിജെഎസിന് സ്ഥാനാർത്ഥി ഉണ്ടാകുമെന്നും സുഭാഷ് വാസു 24 നോട് വ്യക്തമാക്കി.
ഒരു പുറത്താക്കൽ നടപടികൊണ്ട് മാത്രം ബിഡിജെഎദിലെ പ്രശ്നങ്ങൾ അവസാനിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് സുഭാഷ് വാസുവിന്റെ പുതിയ പടപ്പുറപ്പാട്. തുഷാറടക്കം, ഇപ്പേൾ ബിഡിജെഎസിന്റെ തലപ്പത്തിരിക്കുന്ന മിക്കവരും ഡ്യൂപ്ലിക്കേറ്റുകളാണെന്ന് ആക്ഷേപിച്ച സുഭാഷ് വാസു, സംസ്ഥാന ട്രഷറർ കെ ജി തങ്കപ്പന് മാത്രമാണ് തുഷാർ പക്ഷത്ത് പാർട്ടി മെമ്പർഷിപ്പുള്ളതെന്നും പറയുന്നു.
അതേസമയം കുട്ടനാട്ടിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും, എൻഡിഎ നേതൃത്വവുമായി ആലോചിച്ച് ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച്ച ചേരുന്ന സംസ്ഥാന കൗൺസിലിന് പിന്നാലെ, ബിഡിജെഎസിൻ്റെ മുഴുവൻ ജില്ലാ നേതൃത്വങ്ങളും പുനസംഘടിപ്പിക്കും. കൂടാതെ എസ്എൻഡിപി യൂണിയനുകളിലെ അധികാര മാറ്റം ഉടനുണ്ടാകുമെന്നും സുഭാഷ് വാസു അവകാശപ്പെട്ടു. ഏതായാലും, 27 ന് സുഭാഷ് വാസു വിളിക്കുന്ന സംസ്ഥാന കൗൺസിൽ കലങ്ങി മറിയുന്ന ബിഡിജെഎസ് രാഷ്ട്രീയത്തിൽ നിർണ്ണായക ഉത്തരങ്ങളാകും നൽകുക.
നേരത്തെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ പേരിലുണ്ടായിരുന്ന കോളേജിന്റെ പേര് മാറ്റി മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നാക്കിയ സുഭാഷ് വാസു സംഘടനയുമായുള്ള പോര് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. തനിക്ക് ഭൂരിപക്ഷം ഉണ്ടായിരുന്ന ഗവേർണിങ് ബോഡിയുടെ അധികാരം ഉപയോഗിച്ചാണ് സുഭാഷ് വാസുവിന്റെ നീക്കം. വെള്ളാപ്പള്ളി ആരോപിക്കുംപോലെ അദ്ദേഹത്തെ തീർക്കാനുള്ള ചാവേർ തന്നെയാണ് താനെന്ന് സുഭാഷ് വാസു പറഞ്ഞു.
Story Highlights: SNDP, Subhash Vasu, BDJS
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here