ഇന്ത്യ-ന്യൂസിലൻഡ് ടി-20 പരമ്പര; ഇന്ന് നാലാം മത്സരം
ഇന്ത്യ-ന്യൂസിലൻഡ് ടി-20 പരമ്പരയിലെ നാലാം മത്സരം ഇന്ന്. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ പരമ്പര തൂത്തുവരാൻ ഇറങ്ങുമ്പോൾ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ച് അഭിമാനം രക്ഷിക്കാനാണ് ന്യൂസിലൻഡ് ഇറങ്ങുക. പരമ്പര നേടിയതു കൊണ്ട് തന്നെ ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടാവും. വെല്ലിംഗ്ടണിൽ ഉച്ച തിരിഞ്ഞ് 12.30നാണ് മത്സരം.
വരും മത്സരങ്ങളിൽ ബെഞ്ചിലിരിക്കുന്നവരെ കളിപ്പിക്കുമെന്ന് ക്യാപ്റ്റൻ വിരാട് കോലി അറിയിച്ചതോടെ പരമ്പരയിൽ ഇതുവരെ ഇറങ്ങാതിരുന്ന മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ളവർ പ്രതീക്ഷയിലാണ്. അതേ സമയം, ടീമിൽ സമൂലമാറ്റം വരുത്താനുള്ള സാധ്യതയില്ല. ശർദ്ദുൽ താക്കൂറിനു പകരം നവദീപ് സെയ്നി ടീമിൽ ഉൾപ്പെടാൻ നല്ല സാധ്യതയുണ്ട്. വാഷിംഗ്‌ടൺ സുന്ദറിനും അവസരം ലഭിച്ചേക്കും. ശിവം ദുബേ സുന്ദറിനായി വഴി മാറേണ്ടി വരും. ബാക്കിയുള്ളത് ഋഷഭ് പന്തും സഞ്ജു സാംസണുമാണ്. ഋഷഭ് പന്തും ടീമിൽ ഇടം നേടിയേക്കും. മനീഷ് പാണ്ഡെയാവും പുറത്തിരിക്കുക. പന്തിനെ മറികടന്ന് സഞ്ജു കളിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഒപ്പം, ആദ്യ മൂന്ന് നമ്പറുകളിൽ ആർക്കും വിശ്രമം നൽകാൻ സാധ്യത ഇല്ലാത്തതു കൊണ്ട് തന്നെ സഞ്ജു ടീമിലിടം നേടിയേക്കില്ല.
മൂന്നാം മത്സരം സൂപ്പർ ഓവറിലാണ് ഇന്ത്യ വിജയിച്ചത്. സൂപ്പർ ഓവറിൽ ന്യൂസിലൻഡ് നേടിയ 17 റൺസ് ഇന്ത്യ അവസാന പന്തിൽ മറികടന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടിയപ്പോൾ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടപ്പെടുത്തിയ ന്യൂസിലൻഡും 179 റൺസ് എടുത്തു. 95 റൺസെടുത്ത ക്യാപ്റ്റൻ കെയിൻ വില്ല്യംസണാണ് ന്യൂസിലൻഡിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഷർദ്ദുൽ താക്കൂറും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Story Highlights: India, New Zealand, T-20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here