പൗരത്വ ബില്ലിനെതിരെ പ്രതികരിച്ചു; യുവാവിനെതിരെ ബിജെപി അനുകൂല ഫേസ്ബുക്ക് ഗ്രൂപ്പുകൾ വഴി വ്യാജ പ്രചാരണം

പൗരത്വ ബില്ലിനെതിരെ പ്രതികരിച്ച യുവാവിനെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം. ബിജെപി അനുകൂല ഫേസ്ബുക്ക് ഗ്രൂപ്പുകൾ വഴി വഴിയാണ് യുവാവിനെതിരെ സൈബർ ആക്രമണം നടക്കുന്നത്. സംഭവത്തിൽ യുവാവ് പൊലീസിൽ പരാതി നൽകി.
പൗരത്വ ഭേതഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് പത്തനംതിട്ട സ്വദേശിയായ അൻസാരിക്കെതിരെ സോഷ്യൽ മീഡിയ വഴി വ്യാജ വാർത്തകൾ വന്ന് തുടങ്ങിയത്. ആദ്യ ഭാര്യയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഢിപ്പിച്ചതിനെ തുടർന്ന് അറസ്റ്റിലായി എന്ന തരത്തിലാണ് വ്യാജവാർത്ത പ്രചരിക്കുന്നത്. ബിജെപി അനുകൂല ഫേസ്ബുക്ക് വഴിയാണ് പ്രചാരണം നടത്തിയത്. തുടർന്ന് ഇത് ബിജെപി അനുകൂലികൾ പങ്കുവെച്ചു. ഇതിന് മുൻപ് തനിക്ക് നേരെ വധശ്രമം ഉൾപ്പെടെ നടന്നിട്ടുണ്ടന്നും അൻസാരി പറയുന്നു.
അവിവാഹിതനായ അൻസാരിക്കെതിരെ വ്യാജ വാർത്ത പ്രചരിച്ചതോടെ ഈ യുവാവിനും വൃദ്ധയായ മാതാവിനും പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ്. സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ ആരോപണത്തിനെതിരെ ഇയാൾ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ആറൻമുള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടതെ സൈബർ സെല്ലും സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്.
അതേ സമയം, പൗരത്വ നിയമഭേദ്ഗതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിയെ എതിർക്കാൻ മൂന്ന് കാരണങ്ങളാണുള്ളത്. അതിൽ ആദ്യത്തേത് നിയമ ഭേദഗതി ഭരണഘടനയ്ക്കും ഭരണഘടനയുടെ ആത്മാവിനും എതിരാണെന്നതാണ്. രണ്ടാമത്, അത് അങ്ങേയറ്റം വിവേചനപരവും മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതുമായതുകൊണ്ടാണ്. മൂന്നാമത്തെ കാര്യം, ഹിന്ദുരാഷ്ട്രമെന്ന സംഘപരിവാർ ആശയത്തെ അടിച്ചേൽപ്പിക്കുന്ന ഒന്നാണിതെന്നത് ആണെന്നും പിണറായി വിജയൻ വിശദമാക്കി.
Story Highlights: BJP, CAA, NRC, Fake News
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here