നിര്‍ഭയ കേസ് : കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും

നിര്‍ഭയ കേസിലെ മരണവാറന്റ് സ്റ്റേ ചെയ്തതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും. ഇന്ന് ഉച്ചയ്ക്ക് 2.30 നാണ് ജസ്റ്റിസ് സുരേഷ് കുമാര്‍ കൈദ് വിധി പറയുക. പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്തണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തില്‍ ഹൈക്കോടതിയുടെ തീരുമാനം നിര്‍ണായകമാകും.
പ്രതി മുകേഷ് സിംഗിന് ഇനി നിയമപരിഹാര വഴികള്‍ ഒന്നും അവശേഷിക്കുന്നില്ല. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. പ്രതി വിനയ് ശര്‍മയുടെ ദയാഹര്‍ജി രാഷ്ട്രപതി ഫെബ്രുവരി ഒന്നിന് തള്ളി. ദയാഹര്‍ജി തള്ളിയാല്‍ ഡല്‍ഹി ജയില്‍ചട്ട പ്രകാരം 14 ദിവസം കൂടി പ്രതിക്ക് ലഭിക്കും. ആ സമയപരിധി കഴിഞ്ഞാല്‍ വിനയ് ശര്‍മയെ തൂക്കിലേറ്റാം. അക്ഷയ് കുമാര്‍ സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയിലാണ്. അതില്‍ തീര്‍പ്പാകേണ്ടതുണ്ട്. പവന്‍കുമാര്‍ ഗുപ്ത ഇതുവരെ ദയാഹര്‍ജി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഹൈക്കോടതി എന്ത് നിലപാട് എടുക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. നിയമപരിഹാരം തേടാനുള്ള പ്രതികളുടെ അവകാശം നിഷേധിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് വധശിക്ഷ നടപ്പാക്കല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഡല്‍ഹി പട്യാല ഹൗസ് കോടതി സ്റ്റേ ചെയ്തത്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് കേന്ദ്രസര്‍ക്കാരും തിഹാര്‍ ജയില്‍ അധികൃതരും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുകയായിരുന്നു.
Story Highlights- Nirbhaya case, Delhi High Court pronounce verdict, central government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here