ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; കൊട്ടിക്കലാശം ഇന്ന്

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തോടെ ഇന്ന് അവസാനിക്കും. ബിജെപിക്കുവേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പുറമെ വിവിധ കേന്ദ്ര നേതാക്കളും അവസാനവട്ട പ്രചാരണത്തിന് ഇറങ്ങും. ആം ആദ്മി പാര്‍ട്ടിക്കായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് പ്രചാരണം നയിക്കുന്നത്.
പ്രമുഖന്മാര്‍ ആരും കോണ്‍ഗ്രസിനായി പ്രചാരണത്തില്‍ പങ്കെടുക്കുന്നില്ല. പ്രചാരണം അവസാന ലാപ്പില്‍ എത്തുമ്പോള്‍ ചൂടുപിടിക്കുകയാണ്. പൗരത്വ നിയമത്തിനെതിരെ ഷെഹീന്‍ ബാഗിലെ സമരവുമായി ബന്ധപ്പെട്ട് ബിജെപി വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉന്നയിച്ചു. പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയ ആം ആദ്മി പാര്‍ട്ടി പിന്നീട് വെട്ടിലാകുന്ന കാഴ്ചയാണ് കണ്ടത്. വിഷയത്തില്‍ പരസ്യനിലപാട് സ്വീകരിക്കാന്‍ ബിജെപി വെല്ലുവിളിച്ചു.
ഹിന്ദു വോട്ടുകള്‍ ലക്ഷ്യമിട്ട് ആം ആദ്മി പാര്‍ട്ടി സമരത്തെ തള്ളാനോ അനുകൂലിക്കാനോ തയാറായില്ല. എന്നാല്‍ വികസന നേട്ടങ്ങളാണ് ആം ആദ്മി പാര്‍ട്ടി പ്രചാരണത്തിലുടനീളം ഉയര്‍ത്തിക്കാട്ടുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇല്ലാത്തതും അരവിന്ദ് കെജ്‌രിവാള്‍ ആയുധമാക്കി. സംസ്ഥാനത്തെ പ്രാദേശിക വിഷയങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും കോണ്‍ഗ്രസ് ചര്‍ച്ചാവിഷയമാക്കി.
അരവിന്ദ് കെജ്‌രിവാളിനെ മുന്‍നിര്‍ത്തി കൊട്ടിക്കലാശം കൊഴുപ്പിക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ ശ്രമം. പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇന്നലെ കോണ്‍ഗ്രസിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു.
Story Highlights: arvind kejriwal, Delhi election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here